പ്രതിയായ സറാരത്| photo: X/@DataoftheWorld

ബാങ്കോക്ക് : സുഹൃത്തിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ തായ്ലൻഡ് യുവതിക്ക് വധശിക്ഷ. സറാരത് രങ്സിവുതപോൺ എന്ന 36- കാരിയെ ബാങ്കോക്ക് കോടതിയാണ് ശിക്ഷിച്ചത്. ഇതുവരെ 14 കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇവർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. ശിക്ഷ വിധിക്കുമ്പോൾ സറാരത് കോടതിയിൽ ചിരിക്കുകയായിരുന്നുവെന്നും കുറ്റം സമ്മതിച്ചെന്നും ബി.ബി.സി റിപ്പോർട്ടുചെയ്തു.

ബുദ്ധമത ആചാരങ്ങളുടെ ഭാ​ഗമായി നടന്ന ഒരു ചടങ്ങിനിടെ, 2023 ഏപ്രിൽ മാസത്തിലാണ് കൊല്ലപ്പെട്ട സിറിപോൺ എന്ന യുവതിയെ സറാരത് കണ്ടുമുട്ടിയത്. പിന്നീട് ഒരുദിവസം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം സിറിപോൺ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്നാൽ സിറിപോണിന്റെ ഫോണും പണവും എല്ലാം നഷ്ടപ്പെട്ടിരുന്നു.

യുവതിയുടേത് സ്വാഭാവിക മരണമല്ലെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് സറാരത്തിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ 2015 മുതൽ തെളിയാതെകിടന്ന സയനൈഡ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. കൊലപാതകങ്ങളിൽ സാറാരാതിന്റെ പങ്ക് വ്യക്തമായി. ഇവർ ലക്ഷ്യമിട്ടിരുന്ന ഒരാൾ മരണത്തിൽനിന്ന് രക്ഷപെട്ടു. മറ്റു 13 കേസുകളിലും ഇവർ വിചാരണ നേരിടുകയാണ്. എൺപതോളം കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്.

കുറ്റം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനും പോലീസ് ഉദ്യോ​ഗസ്ഥനായിരുന്ന യുവതിയുടെ മുൻ ഭർത്താവിനെ കോടതി ഒരു വർഷവും നാലുമാസവും തടവിന് ശിക്ഷിച്ചു. മുൻ കാമുകന്മാരിൽ ഒരാൾക്ക് വിഷം കൊടുക്കാൻ സഹായിച്ചത് ഇയാൾ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ചൂതാട്ടത്തിന് അടിമയായ പ്രതി, ഇരകളെ കൊല്ലുന്നതിനു മുൻപ് അവരിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. ചൂതാട്ടത്തിനായി ഇവർ പണം കണ്ടെത്തിയിരുന്നത് ഇരകളിൽനിന്നായിരുന്നു. കൊല്ലപ്പെട്ട ഒരു വ്യക്തിയിൽനിന്ന് വലിയ തുക യുവതി കടമായി വാങ്ങിയിരുന്നു. തുടർന്ന് ഇതേ വ്യക്തിയെ കൊന്ന് കൈവശമുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. സയനൈഡ് കലർത്തിയ ഹെർബ് ക്യാപ്സൂളുകളാണ് യുവതി ഇരകൾക്ക് നൽകിയിരുന്നത്.