ജിസാറ്റ് 20 വിക്ഷേപിക്കുന്നു, റോക്കറ്റിൽ നിന്ന് ഉപഗ്രഹം വേർപ്പെട്ടപ്പോൾ | Photo: ISRO
ന്യൂഡൽഹി : ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20(ജിസാറ്റ് എൻ 2) വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച അർധരാത്രി 12.01-ഓടെയാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയർന്നത്. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.
ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ.) നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും.
ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.
