മുകേഷ് അംബാനി

ന്യൂഡല്‍ഹി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് പിഴചുമത്തിയത് റദ്ദാക്കിയ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി.

റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരിയില്‍ ക്രമക്കേടുകാണിച്ചെന്നാരോപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയുമാണ് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പിഴചുമത്തിയത്. ഇത് റദ്ദാക്കിയ ട്രിബ്യൂണല്‍ ഉത്തരവിനെതിരേ സെബി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

2009-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ലയിച്ച റിലയന്‍സ് പെട്രോളിയത്തിന്റെ അഞ്ചുശതമാനം ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ടാണ് വിഷയം.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനും മുകേഷ് അംബാനിക്കും പുറമേ നവി മുംബൈ സെസിന് 20 കോടിയും മുംബൈ സെസിന് പത്തുകോടിയും പിഴചുമത്തിയിരുന്നു. സെബിയുടെ നടപടി 2023 ഡിസംബറിലാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.