പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം

    ഇസ്ലാമാബാദ് : പാകിസ്താനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ അറിയിച്ച പശ്ചാത്തലത്തിൽ പാകിസ്താൻ ടൂർണമെന്റിൽനിന്ന് പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽനിന്ന് പാകിസ്താൻ ടീമിമെ പിൻവലിച്ചേക്കാമെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡൽ നടത്തില്ലെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ക്രിക്കറ്റ് ടീമിനെ ടൂർണമെൻ്റിൽ നിന്ന് പിൻവലിക്കുന്ന കാര്യം പാക് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

    എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻ്റിനായി പാകിസ്താനിലേക്ക് പോകാനുള്ള ഇന്ത്യയുടെ വിസമ്മതം സ്ഥിരീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഞായറാഴ്ച ആതിഥേയ ബോർഡിന് കത്തെഴുതിയിരുന്നു. ഈ ഇ-മെയിൽ പാകിസ്താൻ സർക്കാരിന് കൈമാറി. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച ഇമെയില്‍ ലഭിച്ചതായും വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശവും തേടാന്‍ പാകിസ്താന്‍ ഭരണകൂടത്തെ സമീപിച്ചതായും പിസിബി വ്യക്തമാക്കിയിരുന്നു.

    ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്തിയാലും അവർക്ക് മുഴുവൻ ഹോസ്റ്റിംഗ് ഫീസും ഭൂരിഭാഗം മത്സരങ്ങളും ലഭിക്കുമെന്ന് ഐസിസി പിസിബിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യത്തിൽ, ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ പങ്കെടുക്കേണ്ടതില്ലെന്ന് പിസിബിയോട് സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് പത്രം ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്..

    അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാകും ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുക. എന്നാൽ പാകിസ്താനില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് പകരം നിഷ്പക്ഷ വേദിയില്‍ വെച്ച് മത്സരം നടത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് പാകിസ്താൻ യാത്ര ഒഴിവാക്കാനുള്ള കാരണമായി ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. 1996 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന് പാകിസ്താന്‍ വേദിയാകുന്നത്.