പ്രതീകാത്മക ചിത്രം

ഇരിട്ടി : കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ കോളിത്തട്ടിലെ മുഖ്യശാഖയിലേക്ക് പേരട്ട ശാഖയിൽനിന്ന് മൂന്നുതവണയായി അടച്ച ലക്ഷങ്ങൾ കാണാതായെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. ഇതടക്കം നിരവധി ക്രമക്കേടുകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം. നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമതിയെ ക്രമക്കേടിന്റെ പേരിൽ കഴിഞ്ഞ ദിവസം ജില്ലാ സഹകരണസംഘം രജിസ്ട്രാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു.

2023 ജൂലായ് 15-ന് പേരട്ട ശാഖയിൽനിന്ന് മുഖ്യശാഖയിലേക്ക് അയച്ച രണ്ടുലക്ഷം രൂപ, ഇതേ മാസം 22-ന് അയച്ച 1.50 ലക്ഷം, 2023 ഓഗസ്റ്റിൽ അയച്ച 1.95 ലക്ഷം എന്നിവ മുഖ്യശാഖയുടെ കണക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് രജിസ്ട്രാറുടെ റിപ്പോർട്ടിൽ ‍പറയുന്നു.

സ്വത്തുപണയ വായ്പകൾക്ക് ഈടായി സ്വീകരിക്കുന്ന ഭൂമിയുടെ വിപണിവില പെരുപ്പിച്ച് കാണിച്ച് സ്വന്തക്കാർക്ക് ലക്ഷങ്ങൾ വായ്പ നൽകി, സംഘത്തിൽ പണയപ്പെടുത്തിയ സ്വർണപ്പണ്ടങ്ങൾ ദുരുപയോഗംചെയ്തു, പല അക്കൗണ്ടുകളിലൂടെയും വഴിവിട്ട ഇടപാട് നടത്തി, വ്യാജരേഖ ഉണ്ടാക്കി സംഘം ഫണ്ട് കൈവശപ്പെടുത്തി, ജീവനക്കാരുടെ ബന്ധുക്കളുടെയും അല്ലാത്തവരുടെയും പേരിൽ വ്യാജ വായ്പയെടുത്തു, ഇത് കുടിശ്ശികവായ്പകളുടെ ഗണത്തിൽപ്പെടുത്തി കാർഷിക കടാശ്വാസ പദ്ധതിപ്രകാരം എഴുതിത്തള്ളി, സർക്കാർഫണ്ട് ദുരുപയോഗം ചെയ്തു തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കർഷിക കടാശ്വാസ പദ്ധതിപ്രകാരം കുടിശ്ശികയായ കടങ്ങൾ എഴുതിത്തള്ളിയ ഇടപാടുകാരുടെ വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലെന്നും കണ്ടെത്തി. കൃഷിക്കുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതി പ്രകാരം ബാങ്കിന്റെ പൊതു ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയതിലും വെട്ടിപ്പുണ്ട്.

സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവിന് വിരുദ്ധമായുള്ള കംപ്യൂട്ടർ സോഫ്റ്റ്‌വേറാണ് ബാങ്കിൽ ഉപയോഗിക്കുന്നത്. ഇത്തരം സോഫ്റ്റ്‌വേറിലൂടെ രേഖപ്പെടുത്തിയ എൻട്രികൾ പലതും കാണാനില്ല. 2022 ഫെബ്രുവരി 21 മുതൽ 2024 മാർച്ച് 31വരെയുള്ള കാലയളവിൽ 368 എൻട്രികൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് വിശദീകരിക്കാൻ ബാങ്ക് ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങൾക്കോ കഴിഞ്ഞില്ല. സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിക്കാതെ 362 നിക്ഷേപ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായും തെളിഞ്ഞു. ഇത്തരം അക്കൗണ്ടുകളിലെ പലവിവരങ്ങളും കംപ്യൂട്ടറിൽ ഇല്ല. ജീവനക്കാരുടെ വിദ്യാഭ്യാസയോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും കണക്കിലെടുക്കുമ്പോൾ കംപ്യൂട്ടറിലെ ഇത്തരം തിരിമറികൾക്ക് ജീവനക്കാർ പ്രാപ്തരാണോ എന്നത് പരിശോധയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ബാങ്കിന്റെ ആസ്തി 31. 32 ലക്ഷം, ബാധ്യത 14.92 കോടി

ഇരിട്ടി : അന്വേഷണ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ ഇപ്പോഴത്തെ ആസ്തി കേവലം 31.32 ലക്ഷം രൂപയാണ്. ബാധ്യത 14.61 കോടിയും. ബാങ്കിന്റെ ഓഹരി മൂലധനം 44.06 ലക്ഷവും നിക്ഷേപ ബാക്കിയിരിപ്പ് 13.14 കോടിയും കേരളാ ബാങ്കിൽനിന്ന്‌ ലഭിച്ച വായ്പയുടെ ബാക്കിയിരുപ്പ് 10.52 കോടിയും ഉൾപ്പെടെ ബാങ്കിന്റെ ആകെ പ്രവർത്തന ഫണ്ട് 24.10 കോടി രൂപയാണ്. ഇതിൽ അംഗങ്ങൾക്ക് നൽകിയ വായ്പയിൽ തിരികെ ലഭിക്കാനുള്ള 9.18 കോടി കഴിച്ചാൽ 14.92 കോടി നീക്കിയിരിപ്പു വേണ്ടതാണ്. എന്നാൽ കേരളാ ബാങ്കിലുള്ള 1,56,620 രൂപയുടെ നിക്ഷേപവും കൈയിരിപ്പ് തുകയായി 12,049 രൂപയും സ്ഥാവരജംഗമവസ്തുക്കളിൽ നിക്ഷേപിച്ച 29.63 ലക്ഷം രൂപയും ഉൾപ്പെടെ 31.32 ലക്ഷം രൂപയാണ് ബാങ്കിന്റെ കൈവശമുള്ള ആസ്തി. 14.92 കോടിയാണ് ബാങ്കിൽനിന്ന്‌ കാണാതായത്. നിലവിലുള്ള ആസ്തിവെച്ച് നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.

സാമ്പത്തിക ക്രമക്കേട്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അധികാര ദുർവിനിയോഗം, അച്ചടക്കലംഘനം, നിയമം, ചട്ടം, നിയമാവലി എന്നിവയുടെ ലംഘനം, കുറ്റംചെയ്തവരെ സംരക്ഷിക്കൽ, സ്വജനപക്ഷപാതം എന്നിവ വഴി ബാങ്ക് ഭരണസമിതി സഹകരണ മേഖലയ്ക്ക് ആകെ നാണക്കേടാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അഡ്മിനിസ്‌ട്രേറ്റർ ചുമതലയേറ്റു

ഇരിട്ടി : കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതിയെ പിരിച്ചുവിട്ട കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണച്ചുമതല ഏറ്റെടുത്തു. ഇരിട്ടി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്‌പെക്ടർ ടി. ജയശ്രീയാണ് അഡ്മിനിസ്ട്രേറ്റർ. ജയശ്രീ ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി ചുമതല ഏറ്റെടുത്തു. ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്.