ബാബാ സിദ്ദിഖി, പ്രതി ശിവകുമാർ ഗൗതം

മുംബൈ : കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായി താൻ ആശയവിനിമയം നടത്തിയിരുന്നു എന്ന് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശിവകുമാർ ഗൗതം. 66-കാരനായ ബാബാ സിദ്ദിഖിയേയോ മകൻ സീഷനെയോ വധിക്കാൻ ശിവകുമാറിന് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി നിർദേശം നൽകിയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ആദ്യ കാണുന്നവനെ വെടിവെയ്ക്കാനായിരുന്നു നിർദേശം. ദൈവത്തിനും സമൂഹത്തിനും വേണ്ടിയാണ് ഈ കൊലപാതകമെന്ന് അൻമോൽ ശിവകുമാറിനോട് പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. കാനഡയിലുണ്ടെന്ന് കരുതപ്പെടുന്ന അൻമോൽ ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണ്.

നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നിങ്ങനെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ 12-നാണ് എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ബാന്ദ്രയില്‍വെച്ച് വെടിയേറ്റു മരിച്ചത്. നേരത്തെ രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആളുകളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.