പ്രതീകാത്മക ചിത്രം

ശ്രീനഗര്‍ ∙ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്പടിച്ചിരുന്നതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. അതിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേനയും തിരിച്ചടിച്ചു.

കിഷ്ത്വാര്‍ ജില്ലയില്‍ ഇന്നലെ രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഗ്രാമ പ്രതിരോധ സേനയിലെ അംഗങ്ങളായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് കിഷ്ത്വാറിലെ വനമേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നത്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രം ഭീകരര്‍ ഇന്നലെ പുറത്തു വിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കശ്മീര്‍ ടൈഗേഴ്‌സ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.

തീവ്രവാദികളില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കശ്മീര്‍ പൊലീസാണ് വില്ലേജ് ഡിഫന്‍സ് ഗ്രൂപ്പ് രൂപീകരിച്ചത്. കൊല്ലപ്പെട്ട വില്ലേജ് ഗാര്‍ഡുകളുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല.