പി. സരിൻ

പാലക്കാട് : കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തിയതെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. പണം എത്തിത്തുടങ്ങിയെന്നും കൈമാറപ്പെട്ടു തുടങ്ങിയെന്നും താന്‍ രണ്ടുദിവസം മുമ്പേതന്നെ പറഞ്ഞു. ഷാഫി ഇനിയും നാടകം കളിച്ചാല്‍ അതിനപ്പുറത്തെ തിരക്കഥ തന്റെ കൈയിലുണ്ടാവുമെന്ന് ഓര്‍ക്കണമെന്നും സരിന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരുതന്നെയാണ് വിവരം പുറത്തുവിട്ടതെന്നാണ് അറിയുന്നത്. ബി.ജെ.പി- സി.പി.എം. ബന്ധം ആരോപിക്കപ്പെടുന്ന നാടകം അരങ്ങേറണമെങ്കില്‍ അതിന് ശക്തമായ അടിത്തറ ഉണ്ടാവണം. ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടിയില്‍ ഷാഫി തന്നെ പോലീസിന് വിവരം നല്‍കിയതാവാം. ഇതെല്ലാം സമഗ്രമായി അന്വേഷിക്കപ്പെടണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ജില്ലാ ഭരണകൂടവും ക്രമസമാധാന പാലനവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാരിനെ പ്രതിചേര്‍ക്കാമെന്ന കോണ്‍ഗ്രസിന്റെ മണ്ടന്‍ സിദ്ധാന്തമാണ് പൊളിഞ്ഞുവീഴുന്നതെന്നും സരിന്‍ അവകാശപ്പെട്ടു.

‘തോല്‍ക്കുകയാണ് എന്ന് മനസിലാക്കുന്നവര്‍ക്ക് ജനങ്ങളുടെ സഹതാപതരംഗമെങ്കിലും വര്‍ക്ക് ഔട്ടാവുമോയെന്ന് നോക്കുന്ന നാണംകെട്ട കളിയാണ് കളിക്കുന്നത്. തങ്ങളെ വഞ്ചിച്ച, തങ്ങളുടെ ജനവിധി വഞ്ചിച്ച കോണ്‍ഗ്രസിനെ സഹതാപമര്‍ഹിക്കാത്ത പ്രസ്ഥാനമായി കാണുന്നു. അനുകമ്പാപൂര്‍വമായ ഒരുവോട്ടുപോലും കോണ്‍ഗ്രസിന് കിട്ടില്ല. ഒരുനിഷേധവോട്ടുപോലും കോണ്‍ഗ്രസിന് കിട്ടില്ല. 14 ദിവസം ഇനിയുമുണ്ട്. നാടകം ഇത്രയുംപെട്ടെന്ന് തീര്‍ക്കണ്ട. ഷാഫി പറമ്പിലിന്റെ മോഡസ് ഓപ്പറാണ്ടി ഓരോന്നായി ഞാന്‍ പുറത്തുകൊണ്ടുവരും. ഷാഫി ഇനിയും നാടകം കളിച്ചാല്‍ അതിനപ്പുറത്തെ തിരക്കഥ എന്റെ കൈയിലുണ്ടാവുമെന്ന് ഷാഫി ഓര്‍ക്കുന്നത് നല്ലതാണ്’, സരിന്‍ പറഞ്ഞു.