മരിച്ച വിവേക്, പുറത്തുവന്ന സി.സി.ടി.വി. ദൃശ്യം

  • അപകടസ്ഥലത്ത് നിരവധിയാളുകള്‍ എത്തിയെങ്കിലും ആരും വിവേകിനെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് അരമണിക്കൂറോളം റോഡില്‍ രക്തംവാര്‍ന്നുകിടന്ന യുവാവ് മരിച്ചു. പെരുങ്കടവിള കുറ്റിയാണിക്കാട് സ്വദേശി വിവേക് (23) ആണ് മരണപ്പെട്ടത്. അപകടസ്ഥലത്ത് നിരവധിയാളുകള്‍ എത്തിയെങ്കിലും ആരും വിവേകിനെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നാട്ടുകാരുടെയും പോലീസിന്റേയും ഇടപെടലിനേക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയരുന്നത്.

നവംബര്‍ മൂന്നിന് മാറനല്ലൂര്‍ മലവിള പാലത്തിന് സമീപമാണ് യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച് അപകടം സംഭവിക്കുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രകാരം അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ഒരു ബൈക്കും കാറും ഓട്ടോറിക്ഷയും സ്ഥലത്തെത്തിയിരുന്നു. വൈകാതെ പോലീസും സംഭവസ്ഥലത്തെത്തി.

അരമണിക്കൂറോളം വൈകിയാണ് ആംബുലന്‍സ് സ്ഥലത്തെത്തുന്നത്. പിന്നാലെ യുവാവിനെ കണ്ടല ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.സി.ടി.വി. ദൃശ്യങ്ങളില്‍ അപകടം നടന്ന തീയതി മൂന്നിന് പകരം രണ്ടെന്ന് തെറ്റായിട്ടാണ് കാണിച്ചിരിക്കുന്നത്.