പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : വാക്കുതര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യയ്ക്കായി തിരച്ചില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ന്യൂ ചന്ദ്രവാള്‍ മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ലൈംഗികാവയവത്തില്‍ മുറിവേല്‍പ്പിച്ച സ്ത്രീ, ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു.

ശംഭു (40) എന്നയാളാണ് അക്രമത്തിന് ഇരയായത്. ആദ്യം ബാര ഹിന്ദു റാവു ആശുപത്രിയിലും പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലും ഇയാളെ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ബിഹാര്‍ സ്വദേശിയായ ശംഭു മാസങ്ങള്‍ക്കുമുമ്പാണ് ഭാര്യ ജഗ്താര(38)യ്‌ക്കൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറിയത്.

ന്യൂ ചന്ദ്രവാളില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ് ഇരുവരും. ശക്തിനഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിലെ സഹായി കൂടിയായ ശംഭുവും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്നും കൈയ്യേറ്റത്തില്‍ കലാശിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശംഭവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ ജഗ്താര വീടുവിട്ടിറങ്ങി. ഈ സമയത്ത് പ്രഭു കിടന്നുറങ്ങി.

ഇതിനിടെ തിരിച്ചെത്തിയ ജഗ്താര, ഉറങ്ങുകയായിരുന്ന തന്നെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ആക്രമിച്ചുവെന്നാണ് ശംഭുവിന്റെ പരാതി. പരിക്കേല്‍പ്പിച്ചതിന് പിന്നാലെ പുറത്തുനിന്ന് വാതില്‍ അടച്ച് കടന്നുകളഞ്ഞു. ശംഭു ഒച്ചവെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് വാതില്‍ ബലമായി തുറന്ന് വിവരം പോലീസിനെ അറിയിച്ചു. തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജഗ്താരയ്ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.