പ്രതീകാത്മക ചിത്രം

ചെന്നൈ : അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പിടിയിലായത് പെൺകുട്ടിയുടെ സുഹൃത്ത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ ഓൺലൈൻ സുഹൃത്തിനെ പോക്സോ ചുമത്തി ജയിലിലടച്ചു.

ചെന്നൈക്കടുത്ത് പെരുമ്പാക്കത്തെ പതിനൊന്നാം ക്ലാസുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. വീട്ടിൽ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയോട് അയൽവാസികൾ കാര്യമന്വേഷിച്ചപ്പോഴാണ് അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്നു പറഞ്ഞത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തുവന്ന അക്രമി കുടിക്കാൻ വെള്ളം ചോദിച്ചെന്നും വെള്ളമെടുക്കുന്നതിനിടെ വീട്ടിനുള്ളിൽ കയറി ഭീഷണിപ്പെടുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് പോലീസിൽ പരാതിയും നൽകി.

എന്നാൽ, പോലീസ് ചോദ്യംചെയ്തപ്പോൾ പെൺകുട്ടി പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. കൈയിലെ മുറിവ് കത്തികൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി. സമീപത്തെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു യുവാവ് പെൺകുട്ടിയോടൊപ്പം വീട്ടിനുള്ളിലേക്കു കയറുന്നതിന്റെയും കുറേക്കഴിഞ്ഞ് ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടു. താൻ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്താണ് അതെന്ന് കുട്ടി സമ്മതിച്ചു. വീട്ടിൽ ആളില്ലാത്തസമയത്ത് താൻ ക്ഷണിച്ചിട്ടാണ് അയാൾ വന്നതെന്നും പറഞ്ഞു. എന്നാൽ, അവസരം മുതലെടുത്ത് അയാൾ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നും വീട്ടുകാരെ ഭയന്നാണ് അജ്ഞാതന്റെ കഥ മെനഞ്ഞതെന്നും പെൺകുട്ടി അറിയിച്ചു.

പോലീസിന്റെ അന്വേഷണത്തിൽ എലഫന്റ് ഗേറ്റ് സ്വദേശിയായ ദിനേഷ് (19) പിടിയിലായി. പെരുമ്പാക്കത്ത് ജോലിക്കു വന്നപ്പോഴാണ് കൂട്ടുകാരിയുടെ ക്ഷണമനുസരിച്ച് വീട്ടിൽ കയറിയതെന്ന് അയാൾ പറഞ്ഞു. നാടൻ പാട്ട് കലാകാരൻ കൂടിയായ ദിനേഷ് മയക്കുമരുന്നു കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.