ലൂയിസ് ഹെന്റിക, മെസ്സി | AFP

സാന്‍ഡിയേഗോ : ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിലിക്കെതിരേ അവസാന നിമിഷം രക്ഷപ്പെട്ട് ബ്രസീല്‍. പകരക്കാരന്‍ ലൂയിസ് ഹെന്റികയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. രണ്ടാം മിനിറ്റില്‍ ചിലി ലീഡ് ചെയ്തതെങ്കിലും പിന്നീട് ബ്രസീല്‍ രണ്ട് ഗോളുകളോടെ തിരിച്ചുവരവ് നടത്തുകയായിരുന്നു.

രണ്ടാം മിനിറ്റില്‍ എഡ്വാര്‍ഡോ വാര്‍ഗസ് മികച്ച ഹെഡറിലൂടെ ചിലിയെ മുന്നിലെത്തിച്ചു. ഫിലിപ് ലൊയോളയുടെ അസിസ്റ്റില്‍നിന്നായിരുന്നു വാര്‍ഗസിന്റെ ഗോള്‍. പക്ഷേ, ആദ്യ പകുതിയുടെ അധിക സമയത്ത് ഇഗോര്‍ ജീസസ് ബ്രസീലിനെ ഒപ്പമെത്തിച്ചു. സാവിയോയുടെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. രണ്ടാംപകുതിയില്‍ ബ്രസീല്‍ നിരന്തരമായി ആക്രമിച്ചു കളിച്ചെങ്കിലും പന്ത് ചിലി വല കടത്താനായില്ല. തുടര്‍ന്ന് പകരക്കാരനായെത്തിയ ലൂയിസ് ഹെന്റിക വക 89-ാം മിനിറ്റില്‍ ബ്രസീല്‍ വിജയഗോള്‍ നേടുകയായിരുന്നു.

അതേസമയം മറ്റൊരു യോഗ്യതാ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വെനസ്വേല സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന അര്‍ജന്റീനയ്‌ക്കെതിരേ രണ്ടാം പകുതിയില്‍ നിര്‍ണായകമായ ഗോള്‍ നേടി വെനസ്വേല ഒരു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. അര്‍ജന്റീനയ്ക്കായി 13-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡിയും വെനസ്വേലയ്ക്കായി 65-ാം മിനിറ്റില്‍ സാളോമോന്‍ റൊണ്ടനും ഗോള്‍ നേടി.