മനോജ്

മൂന്നാർ : അർധരാത്രിയിൽ ആശുപത്രിയിൽ കടന്ന് ഗർഭിണിയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മാട്ടുപ്പട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ വി.മനോജ് (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലാണ് ആറുമാസം ഗർഭിണി ചികിത്സയിൽ കഴിഞ്ഞിരുന്നത്.

സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിൽ കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെയാണ് ആക്രമിച്ചത്. ഇവർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 2023-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ അതിക്രമം നടത്തിയത്. ദേവികുളം കോടതി റിമാൻഡുചെയ്തു.