ഡോ. ശ്രീക്കുട്ടിയും അജ്മലും
കൊല്ലം : മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് സ്‌കൂട്ടര്‍യാത്രിക പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളെ (47) കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കേസിലെ ഒന്നാംപ്രതി ഇടക്കുളങ്ങര പുന്തല തെക്കതില് മുഹമ്മദ് അജ്മലിന്റെ (29) ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.
കഴിഞ്ഞ ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. അന്നേദിവസം പോലീസ് കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കി. നരഹത്യക്കുറ്റം ശ്രീക്കുട്ടിക്കെതിരേ നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും നല്‍കിയിട്ടില്ലെന്നും ഒന്നാംപ്രതി അജ്മല്‍ സ്വയം കാര്‍ മുന്നോട്ടെടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍, പ്രതികള്‍ മദ്യപിച്ചതിന്റെ വൈദ്യപരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.
അപകടത്തെ രണ്ടായി കാണണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആദ്യത്തേത് വാഹനാപകടമാണ്. എന്നാല്‍, അതിനുശേഷം കാര്‍ ശക്തിയായി മുന്നോട്ടെടുത്തതാണ് കുഞ്ഞുമോള്‍ മരിക്കാന്‍ കാരണം. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാര്‍ മുന്നോട്ടെടുത്തെതെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
കുഞ്ഞുമോളുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ അനുമതി ലഭിച്ച അഭിഭാഷകരായ അനൂബ് കെ. ബഷീറും സുരേഷ് കണിച്ചേരിയും ഹാജരായി. ശ്രീക്കുട്ടി ഒരു ഡോക്ടര്‍കൂടിയായതിനാല്‍ കാര്‍ നിര്‍ത്തിയ സമയം പുറത്തിറങ്ങി പ്രാഥമിക ശുശ്രൂഷ നല്‍കുകയോ ആംബുലന്‍സ് വിളിപ്പിച്ച് കുഞ്ഞുമോളെ ആശുപത്രിയില്‍ എത്തിക്കുകയോ വേണമായിരുന്നെന്ന് കുഞ്ഞുമോളുടെ അഭിഭാഷകര്‍ വാദിച്ചു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ. നിയാസും ശ്രീക്കുട്ടിക്കുവേണ്ടി സി. സജീന്ദ്രകുമാറും ഹാജരായി. കേസിലെ ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ജില്ലാകോടതിയില്‍ എസ് .മിഥുന്‍ ബോസ് മുഖേനയാണ് അജ്മല്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഈ ജാമ്യഹര്‍ജിയില്‍ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.
