പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ
കോഴിക്കോട് : പ്ലസ് വൺ വിദ്യാർത്ഥിനി സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽ കുടുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തും. മോട്ടോർവാഹനവകുപ്പും നടപടിയെടുക്കുമെന്നാണ് വിവരം. ബസ് ജീവനക്കാരോട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയോടെ കട്ടിപ്പാറ താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസ്സിലായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിനി ആയിഷ റിഫ(16)യ്ക്കാണ് പരിക്കേറ്റത്. താൻ ഡോറിനിടയിൽ കുടുങ്ങിയത് കണ്ടെങ്കിലും ബസ് നിർത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാർഥി പറഞ്ഞു. വേദന സഹിക്കാനാകാതെ കരഞ്ഞ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായും ആരോപണമുണ്ട്.
വീടിന് സമീപത്തെ സ്റ്റോപ്പിൽനിന്നായിരുന്നു വിദ്യാർഥിനി ബസിൽ കയറിയത്. തിരക്കുകാരണം ഡോർ സ്റ്റെപ്പിൽനിന്ന് അകത്തേക്ക് കയറാൻ സാധിക്കാതിരുന്ന വിദ്യാർഥിനിയുടെ ദേഹത്തേക്ക് വാതിൽ വന്ന് അമരുകയായിരുന്നു. കൈകൊണ്ട് തള്ളിയെങ്കിലും വാതിൽ മാറ്റാനായില്ലെന്ന് പെൺകുട്ടി പറയുന്നു.
പരിക്കേറ്റ വിദ്യാർഥിനിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പുനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം രാവിലെതന്നെ റിഫയുടെ അമ്മ പോലീസിൽ പരാതി നൽകി. എന്നാൽ, പോലീസ് നടപടിയെടുക്കാൻ വൈകിയതായി കുടുംബം ആരോപിച്ചിരുന്നു.
