കാർത്തിക് (യദു)

അരൂര്‍ : നിസ്സാര വാക്കേറ്റത്തിന്റെ പേരില്‍ തിരുവോണ നാളില്‍ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികളിലൊരാള്‍ പിടിയില്‍. അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കരിങ്ങണംകുഴി കാര്‍ത്തിക്കി (യദു-22) നെയാണ് തൊടുപുഴ പോലീസിന്റെ സഹായത്തോടെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തൊടുപുഴ സഹകരണ ലോ കോളേജിലെ നിയമ വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. അക്രമസംഘത്തില്‍ 15-ഓളം പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്നും അവര്‍ ഉടന്‍ പിടിയിലാകുമെന്നും സി.ഐ. പി.എസ്. ഷിജു പറഞ്ഞു.

അരൂര്‍ ആറാംവാര്‍ഡ്, വട്ടക്കേരി എന്‍.ആര്‍.ഇ.പി. റോഡിനു സമീപം കരിങ്ങണംകുഴിയില്‍ ജോര്‍ജിന്റെ വീടിനു നേരേയായിരുന്നു ആക്രമണം. ഗെയ്റ്റ് തകര്‍ത്ത് എത്തിയ സംഘം വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നും അക്രമം കാട്ടി. ജോര്‍ജിനും (62) ഭാര്യ മേരിക്കും (58) പരിക്കേറ്റിരുന്നു. ജോര്‍ജിന്റെ മകന്‍ നിഖിലുമായി ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.