പ്രതീകാത്മക ചിത്രം

ചെന്നൈ : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 23-കാരനായ സുന്ദര്‍ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ചെന്നൈയ്ക്ക് സമീപം തായമ്പൂരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.

വൈകീട്ട് സ്‌കൂള്‍വിട്ടശേഷം ട്യൂഷന്‍ ക്ലാസില്‍ പോകുന്ന പെണ്‍കുട്ടി രാത്രി ഏഴരയോടെയാണ് വീട്ടില്‍വരാറുള്ളത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി ഈ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ ട്യൂഷന്‍ സെന്ററില്‍ തിരക്കിയപ്പോള്‍ 7.15-ഓടെ കുട്ടി വീട്ടിലേക്ക് പോയതായി മറുപടികിട്ടി. കൂട്ടുകാരുടെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് രാത്രി ഒന്‍പതുമണിയോടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തിയത്. ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനത്തിനിരയായെന്ന് മനസിലായതോടെ പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം നടത്തി മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു.

വീടിന് അരക്കിലോമീറ്റര്‍ അകലെവെച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി നിരന്തരം ബലാത്സംഗംചെയ്യുകയായിരുന്നു. ഉപദ്രവത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായി. പിന്നീട് ബോധം വീണ്ടെടുത്തതിന് ശേഷമാണ് പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.