ഫ്‌ളാഗ് ഓഫിനായി ഭുജ് റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന നമോ ഭാരത് റാപിഡ് റെയിൽ

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പേര് മാറ്റി. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്റെ ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം. ആറ് വന്ദേഭാരത് സര്‍വീസുകള്‍ക്ക് കൂടി പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നുണ്ട്.

ഭുജ് റെയില്‍വേ സ്റ്റേഷനില്‍ വൈകീട്ട് 4.15-നാണ് ചടങ്ങ്. അഹമ്മദാബാദില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായിട്ടായിരിക്കും നമോ ഭാരത് റാപിഡ് റെയിലിന് ഫ്‌ളാഗ് ഓഫ് ചെയ്യുക.

ഭുജ് മുതല്‍ അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റര്‍ ദൂരം 5.45 മണിക്കൂറകള്‍ കൊണ്ട് നമോ ഭാരത് റാപിഡ് റെയില്‍ താണ്ടും. ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ചയോടെയാകും ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിക്കുക.

455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന നമോ ഭാരത് റാപിഡില്‍ റിസര്‍വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.

20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡല്‍ഹി പാതയിലെ സര്‍വീസിനും പ്രധാനമന്ത്രി മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.