കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ

ഇന്ത്യന്‍ ഫുട്ബോളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വിപ്ലവത്തിന്റെ പേരാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.). പത്ത് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി പതിനൊന്നാം എഡിഷനിലേക്ക് കടക്കുമ്പോള്‍ 13 ടീമുകള്‍ മത്സരരംഗത്തുണ്ട്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതുമുഖ ടീം. മുംബൈ സിറ്റി എഫ്.സി.യാണ് നിലവിലെ ചാമ്പ്യന്മാര്‍. സീസണിലെ ആദ്യമത്സരത്തില്‍, കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സും മുഖാമുഖംവരും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ആദ്യകളിയില്‍ കൊച്ചിയില്‍ പഞ്ചാബ് എഫ്.സി.യെ നേരിടും.

474 കോടിയുടെ ലീഗ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ വിപണിമൂല്യം 474 കോടി രൂപയാണ്. 13 ടീമുകള്‍ ലീഗില്‍ കളിക്കുന്നു. ക്ലബ്ബുകള്‍ ആകെ 396 കളിക്കാരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 76 പേര്‍ വിദേശകളിക്കാരാണ്. 60.6 കോടി രൂപ മൂല്യമുള്ള കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനാണ് വിപണിമൂല്യത്തില്‍ മുന്നില്‍. 55.2 കോടിയുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതുണ്ട്. 12 കോടി രൂപയുടെ വിപണിമൂല്യമുള്ള ബഗാന്റെ ഓസ്ട്രേലിയന്‍ താരം ജെയ്മി മക്ലാരനാണ് കളിക്കാരില്‍ ഒന്നാമത്.

ആരാകും സ്റ്റാര്‍

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ പുതിയ പരിശീലകനുമായാണ് ഇറങ്ങുന്നത്. പേരില്‍ത്തന്നെ സ്റ്റാറുള്ള മിക്കേല്‍ സ്റ്റാറെയെന്ന സ്വീഡിഷ് പരിശീലകന്‍ സ്റ്റാറാകുമോയെന്നാണ് അറിയാനുള്ളത്. ബഗാനെ സ്പാനിഷ് പരിശീലകന്‍ ഹോസെ മൊളീനയും പഞ്ചാബ് എഫ്.സി.യെ ഗ്രീക്കുകാരനായ പനാഗിയോറ്റിസ് ഡിലംപെരിസും ഒരുക്കുന്നു. മറ്റു പത്തുടീമുകളും കഴിഞ്ഞ സീസണിലെ പരിശീലകരുടെ കീഴില്‍ ഇറങ്ങും.

ഇവരെ സൂക്ഷിക്കുക

ഇത്തവണ എണ്ണംപറഞ്ഞ ഗോള്‍വേട്ടക്കാര്‍ ടീമുകളിലുണ്ട്. ബഗാന്റെ ഓസ്ട്രേലിയന്‍ താരങ്ങളായ ജെയ്മി മക്ലാരന്‍, ജേസണ്‍ കമിന്‍സ്, എഫ്.സി. ഗോവയുടെ അല്‍ബേനിയന്‍ താരം അര്‍മാന്‍ഡോ സാദിക്കു, ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് മുന്നേറ്റനിരക്കാന്‍ ജെസ്യൂസ് ജിമെനെസ്, ബെംഗളൂരു എഫ്.സി. യുടെ അര്‍ജന്റീനാ താരം യോര്‍ഗെ പെരേര ഡയസ്, ഒഡിഷ എഫ്.സി.യുടെ ഫിജി താരം റോയ് കൃഷ്ണ, മുംബൈ സിറ്റിയുടെ ഗ്രീക്ക് താരം നിക്കോളാസ് കരെലിസ്, ഈസ്റ്റ് ബംഗാളിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റാകോസ് എന്നിവരാകും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാകാന്‍ മത്സരിക്കുക.

പുതിയ നിയമം

ക്ലബ്ബുകള്‍ക്ക് ഇന്ത്യക്കാരനായ സഹപരിശീലകന്‍ വേണമെന്ന് നിര്‍ബന്ധമാക്കി. മുഖ്യപരിശീലകന്റെ അഭാവത്തില്‍ ടീമിന്റെ ചുമതല ഇന്ത്യന്‍ സഹപരിശീലകനാകും. ഇതിനുപുറമേ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമവും നടപ്പാകും. തലയ്ക്ക് പരിക്കേല്‍ക്കുന്ന കളിക്കാരനെ മാറ്റി പുതിയ ആളെ ഇറക്കാന്‍ കഴിയുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം.

ഈ രീതിയില്‍ ഒരു ടീം കളിക്കാരനെ മാറ്റുമ്പോള്‍ എതിര്‍ടീമിന് ഒരു സബ്സ്റ്റിറ്റിയൂഷന്‍ അധികമായി ലഭിക്കും. കളിക്കാരന് ലഭിക്കുന്ന ചുവപ്പുകാര്‍ഡിനെതിരേ ടീമിന് അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നാണ് മറ്റൊരു പ്രധാന മാറ്റം.