Photo: AFP

മൊണാക്കോ : യുവേഫ ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദരിച്ച് യുവേഫ. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യുവേഫയുടെ ആദരം.

വ്യാഴാഴ്ച മൊണോക്കോയില്‍ യുവേഫ ചാമ്പ്യന്‌സ് ലീഗ് 2024/2025 ലീഗ് ഘട്ട നറുക്കെടുപ്പ് ചടങ്ങിലാണ് താരത്തെ യുവേഫ ആദരിച്ചത്. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ ചടങ്ങില്‍വെച്ച് റൊണാള്‍ഡോയ്ക്ക് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.

കരിയറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവെന്റസ് ക്ലബ്ബുകള്‍ക്കായി 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 140 ഗോളുകളും സ്‌കോര്‍ ചെയ്തു. മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റോണോയുടെ പേരില്‍ തന്നെ. തുടര്‍ച്ചയായ 11 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരത്തിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.

കരിയറില്‍ അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റൊണാള്‍ഡോ 2008-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനൊപ്പമാണ് ആദ്യമായി കിരീടമുയര്‍ത്തുന്നത്. പിന്നീട് 2014, 2016, 2017, 2018 വര്‍ഷങ്ങളില്‍ റയല്‍ മാഡ്രിഡിനൊപ്പവും താരം കിരീടമുയര്‍ത്തി.