നിധിൻ, സുരലത

കോട്ടയം : ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അയ്മനം പാണ്ഡവം ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കര്‍ ജങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. ഇവര്‍ക്കെതിരേ പോലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. നിതിന്‍ പ്രകാശിന്റെ പേരില്‍ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളുണ്ട്.

വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.ആര്‍.പ്രശാന്ത് കുമാര്‍, എസ്.ഐ.മാരായ വി.വിദ്യാ, സോജന്‍ ജോസഫ്, സി.പി.ഒ.മാരായ എ.സി.ജോര്‍ജ്, എസ്.അരുണ്‍, ശ്രീശാന്ത്, കെ.എസ്.സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.