പ്രതീകാത്മക ചിത്രം

പട്ടാമ്പി: ആളുമാറി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. എസ്.സി.പി.ഒ. ജോയ് തോമസിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പട്ടാമ്പി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നു ജോയ്.

വ്യാഴാഴ്ച രാവിലെയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. പട്ടാമ്പി കാരക്കാട് പാറപ്പുറം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെ പോലീസ് ആളുമാറി മർദിക്കുകയായിരുന്നു. വീട്ടിൽക്കയറിയായിരുന്നു മർദനം. വീട്ടുകാരുടെ മുന്നിൽവെച്ച് മകനെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ പിതാവ് രംഗത്തെത്തുകയും ചെയ്തു.

പട്ടാമ്പി ട്രാഫിക് പോലീസ് സംഘം ഇരുചക്രവാഹന യാത്രികരെ പിന്തുടര്‍ന്നു വരികയായിരുന്നു. പോലീസ് പിന്തുടരുന്നത് കണ്ട് വിദ്യാര്‍ഥിയുടെ വീടിന് മുറ്റത്ത് ബൈക്ക് ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞു. ബൈക്കില്‍ സഞ്ചരിച്ചവരിലൊരാള്‍ ആണെന്ന് തെറ്റിദ്ധരിച്ച് പോലീസ് മകനെ പിടിച്ചുവലിച്ച് മർദിച്ചുവെന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്.

തുടർന്ന്, ജോയ് തോമസിനെ പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. സംഭവം അന്വേഷിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഇപ്പോൾ സസ്പെൻഷൻ ഉത്തരവിറങ്ങിയിരിക്കുന്നത്.