പട്ടാമ്പി പോലീസ് പിടി കൂടിയ അനധികൃത പെട്രോൾ ശേഖരം

പട്ടാമ്പി: അനധികൃതമായി സൂക്ഷിച്ച വന്‍ പെട്രോള്‍ ശേഖരവും കഞ്ചാവും പിടികൂടി. ഗുണ്ടാ-മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തി വരുന്ന ‘ഓപ്പറേഷന്‍ ആഗി’ന്റെ ഭാഗമായി പട്ടാമ്പി ഓങ്ങല്ലൂരില്‍ നടത്തിയ റെയ്ഡിലാണ് 150 ഓളം ലിറ്റര്‍ അനധികൃത പെട്രോള്‍ ശേഖരം കണ്ടെത്തിയത്.

വര്‍ക്ക് ഷോപ്പിന്റെ മറവില്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടിയാണ് പെട്രോള്‍ സംഭരിച്ച് വെച്ചിരുന്നത്. വര്‍ക്ക് ഷോപ്പ് ഉടമയായ ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ കൊടക്കാടത്ത് വീട്ടില്‍ മുഹമ്മദ് ഷാക്കിറിനെ (39) പോലീസ് അറസ്റ്റ് ചെയ്തു.

സമാന്തര പെട്രോള്‍ പമ്പ് പോലെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. പ്രതിക്ക് ഇത്തരത്തില്‍ പെട്രോള്‍ നല്‍കുന്ന പമ്പുകള്‍ക്കെതിരെ വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. ആര്‍. മനോജ് കുമാര്‍, പട്ടാമ്പി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജന്‍, എസ്.ഐ. കെ. മണികണ്ഠന്‍. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

ഇതേ സംഘം വെള്ളിയാഴ്ച രാത്രി പട്ടാമ്പി നമ്പ്രം റോഡില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കണ്ടെടുത്ത കഞ്ചാവ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സമീപത്തെ നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നുന്നുണ്ട്. പട്ടാമ്പി മേഖലയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.