പ്രതീകാത്മക ചിത്രം

പുണെ : അതിക്രമം കാട്ടിയ യാത്രക്കാരിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. പുണെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹയാത്രക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥയേയും ആക്രമിച്ചെന്ന് ആരോപിച്ചാണ് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി ജീവനക്കാരിയെ കടിച്ചതായും പരാതിയുണ്ട്.

പുണെയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ യാത്രചെയ്യാനാണ് യുവതിയെത്തിയത്. പിന്നാലെ വിമാനത്തിലെ സീറ്റുകളിലിരുന്ന രണ്ട് യാത്രക്കാരെ യുവതി ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥിതി വഷളായതോടെ ക്രൂ അംഗങ്ങള്‍ ഇടപെട്ടു. രണ്ട് സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍മാരെ സഹായത്തിനായി വിളിച്ചുവരുത്തി.

ഉദ്യോഗസ്ഥരെത്തിയെങ്കിലും യുവതി പരാക്രമം തുടരുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ഉദ്യോഗസ്ഥയെ യുവതി മര്‍ദിക്കുകയും അവരുടെ കൈയ്യില്‍ കടിക്കുകയും ചെയ്‌തെന്നും ആരോപണമുണ്ട്. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ രംഗം ശാന്തമാക്കി. പിന്നാലെ യുവതിയേയും ഭര്‍ത്താവിനേയും വിമാനത്തില്‍നിന്ന് പുറത്താക്കി. ദമ്പതികളെ എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. പോലീസ് കേസെടുത്തിട്ടുണ്ട്.