പ്രതീകാത്മക ചിത്രം

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ സർക്കാർ ബസ്സിനുള്ളിൽ കൗമാരക്കാരി കൂട്ടബലാത്സം​ഗത്തിന് ഇരയായി. ദെഹ്റാദൂൺ അന്തഃസംസ്ഥാന ബസ് ടെർമിനലിലാണ് (ഐ.എസ്.ബി.ടി) ഞെട്ടിക്കുന്ന സംഭവം. അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

ധർമേന്ദ്ര കുമാർ(32), രാജ്പാൽ(57), ദേവേന്ദ്ര(52), രാജേഷ് കുമാർ സോങ്കർ(38), രവി കുമാർ(34) എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയും മറ്റുള്ളവരെല്ലാം ഉത്തരാഖണ്ഡുകാരുമാണ്. പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്സിന്റെ ക്യാഷറാണ് രാജേഷ് കുമാർ സോങ്കർ.

സംഭവം നടന്നത് ഓ​ഗസ്റ്റ് 12-ന് ആയിരുന്നെങ്കിലും 17-ാം തീയതിയാണ് വിവരം പോലീസ് പുറത്തുവിട്ടത്. ഐ.എസ്.ബി.ടിയിലെ ബെഞ്ചിൽ ഒരു പെൺകുട്ടി തനിച്ച് ഇരിക്കുന്നുവെന്ന വിവരം 12-ന് ശിശുക്ഷേമ സമിതി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ സർക്കാരിന്റെ ബാൽനികേതനിലേക്ക് മാറ്റി.

ഇവിടെവെച്ചു നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ പട്ടേൽ ന​ഗർ പോലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ്സ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും.

ഡൽഹിയിൽവെച്ചാണ് കുട്ടിയെ കണ്ടതെന്ന് പ്രതികളിലൊരാളായ ദേവേന്ദ്ര പോലീസിനോട് പറഞ്ഞതായി എസ്.പി അജയ് സിങ് അറിയിച്ചു. പഞ്ചാബിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് കുട്ടി ഇയാളോട് ചോദിച്ചു. ദെഹ്റാദൂണിലെത്തി പഞ്ചാബിലേക്കുള്ള ബസ്സിൽ കയറിയാൽ മതിയെന്ന് ഇയാൾ കുട്ടിയോട് പറഞ്ഞു.

ബസ് ദെഹ്റാദൂണിലെത്തിയപ്പോൾ മറ്റ് യാത്രക്കാരേയെല്ലാം ഇറക്കിയശേഷം ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ബസ്സുകളിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്ക് ഇത് അറിയാമായിരുന്നു. പിന്നീട് ഇവരും ബസ്സിനുള്ളിൽ കയറി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു. തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഇവിടേക്കെത്തിയ ക്യാഷറായ രാജേഷ് കുമാറും കുട്ടിയോട് ക്രൂരത തുടർന്നു. യുപി സ്വദേശിയാണ് പെൺകുട്ടി.