ജെസ്‌ന മരിയ ജെയിംസ്

കോട്ടയം : ജെസ്‌ന തിരോധാനക്കേസില്‍ സി.ബി.ഐ. സംഘം മുണ്ടക്കയത്തെ ലോഡ്ജുടമയുടെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച മുണ്ടക്കയത്ത് എത്തിയാണ് ലോഡ്ജുടമ ബിജു സേവ്യറിന്റെ മൊഴിയെടുത്തത്. ലോഡ്ജിലും അന്വേഷണസംഘം പരിശോധന നടത്തി. അതേസമയം, ജെസ്‌നയെ കണ്ടതായി വെളിപ്പെടുത്തല്‍ നടത്തിയ ലോഡ്ജിലെ മുന്‍ ജീവനക്കാരിയില്‍നിന്ന് ചൊവ്വാഴ്ച മൊഴിയെടുത്തില്ല..

ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സി.ബി.ഐ. സംഘം മുണ്ടക്കയത്ത് എത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍, ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നായിരുന്നു ജെസ്‌നയുടെ പിതാവ് ജെയിംസ് കഴിഞ്ഞദിവസം പ്രതികരിച്ചത്.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. അന്ന് ഒരു യുവാവ് ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.