പ്രതീകാത്മക ചിത്രം

കോട്ടയം : നിയന്ത്രണംവിട്ട കാർ വഴിയോരത്ത് പാർക്കുചെയ്ത മറ്റൊരു കാറിലിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ദമ്പതിമാർ കാറിൽനിന്ന് വലിച്ചിറക്കി മർദിച്ചു. കോട്ടയം തിരുനക്കര തെക്കുംഗോപുരം തടത്തുംകുഴിയിൽ വിഷ്ണുവിന്‌ (35) ആണ് പരിക്കേറ്റത്. ഇയാൾ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം കുടമാളൂർ അമ്പാടിക്കവലയ്ക്കുസമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

വിഷ്ണു കാറോടിച്ചുവരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇതിനിടെ കാർ നിയന്ത്രണംവിട്ട് വഴിയോരത്ത് പാർക്കുചെയ്തിരുന്ന മറ്റൊരു കാറിലിടിക്കുകയുമായിരുന്നു. പാർക്കുചെയ്ത കാറിലുണ്ടായിരുന്ന ദമ്പതിമാരും മകളും മറ്റൊരു യുവാവും ഓടിയെത്തി കാറിനുള്ളിലിട്ട് യുവാവിനെ അടിച്ചു. തുടർന്ന് വലിച്ചിറക്കിയശേഷം കാറിൽ ചാരിനിർത്തി ക്രൂരമായി മർദിച്ചു. മരുന്ന് കഴിക്കുന്നയാളാണെന്നും മരുന്ന് കഴിച്ചതിനെതുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടകാരണമെന്നും കുറ്റം സമ്മതിക്കുന്നതായും യുവാവ് പറഞ്ഞെങ്കിലും ദമ്പതിമാരും ഒപ്പമുണ്ടായിരുന്നയാളും ചെവിക്കൊണ്ടില്ല. നീ കള്ളുകുടിച്ചതല്ലേയെന്ന് ചോദിച്ചായിരുന്നു മർദനമെന്നും യുവാവ് പറഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആക്രമണത്തിൽനിന്ന് യുവാവിനെ രക്ഷിച്ചത്.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ദമ്പതിമാരെ പറഞ്ഞയച്ചു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.