പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ സി.പി.എം. നേതാവും ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ആളുടെ പേരില്‍ കേസ്. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഏങ്ങണ്ടിയൂര്‍ കടയന്‍മാര്‍വീട്ടില്‍ അശോകന്റെ പേരിലാണ് ഈസ്റ്റ് പോലീസ് കേസ് എടുത്തത്.

തൃശ്ശൂര്‍ കേന്ദ്രമായി അശോകന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ‘ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡു’മായി ബന്ധപ്പെട്ടാണ് പരാതി. എസ്.എഫ്.ഐ. തൃശ്ശൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ്, ഏങ്ങണ്ടിയൂര്‍ ലോക്കല്‍ക്കമ്മിറ്റി അംഗം തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു. മറ്റ് നിരവധി സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവതിക്ക് അങ്ങോട്ട് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. ഈ അടുപ്പത്തിന്റെ പേരില്‍ യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. യുവതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം പണയം വെപ്പിച്ച് പതിനൊന്നു ലക്ഷം രൂപയും കൈക്കലാക്കി.

അശോകന്റെ സ്ഥാപനത്തിന്റെ യോഗത്തിനെത്തിയപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിനുശേഷം അത്തരം യോഗങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ അശോകന്റെ തട്ടിപ്പുകള്‍ മനസ്സിലാക്കുകയും പണം തിരികെ ചോദിക്കുകയും ചെയ്തു.

പരാതിക്കാരിയെ കഴുത്തിനു പിടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.