പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ നഴ്‌സറി വിദ്യാര്‍ഥിനികളെ സ്‌കൂള്‍ ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. താനെയിലെ ബദ്‌ലാപുരിലെ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിനികളുടെ കുടുംബത്തിന്റെ പരാതിയില്‍ സ്‌കൂള്‍ ജീവനക്കാരനെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

നഴ്‌സറി വിദ്യാര്‍ഥികളുടെ സഹായിയായി ജോലിചെയ്യുന്ന ജീവനക്കാരന്‍ രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശൗചാലയത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു നാല് വയസ്സുള്ള വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍.

അതിക്രമം നേരിട്ട പെണ്‍കുട്ടികളിലൊരാളാണ് സംഭവത്തെക്കുറിച്ച് രക്ഷിതാവിനോട് ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ കുടുംബത്തെയും വിവരമറിയിച്ചു. ഏതാനുംദിവസങ്ങളായി മകള്‍ സ്‌കൂളില്‍ പോകാന്‍ ഭയപ്പെട്ടിരുന്നതിന്റെ കാരണം ഇതോടെയാണ് കുടുംബത്തിന് മനസിലായത്. തുടര്‍ന്ന് രണ്ട് കുടുംബങ്ങളും കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഉപദ്രവം നേരിട്ടെന്ന് ഡോക്ടര്‍ കണ്ടെത്തുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് വിദ്യാര്‍ഥിനികളുടെ കുടുംബങ്ങളും പോലീസിനെ സമീപിച്ചത്.

സംഭവത്തില്‍ കേസെടുത്തെങ്കിലും പ്രതിയായ ജീവനക്കാരന്‍ ഒളിവില്‍പോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.