വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ സമരംചെയ്യുന്ന ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും | ഫോട്ടോ: പി.ടി.ഐ

ന്യൂഡൽഹി / തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും ഡോക്ടർമാർ സമരത്തിനിറങ്ങും. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ആണ് സമരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാ​ഗങ്ങളിൽ സേവനമുണ്ടാകും.

രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഐ.എം.എ നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മുതൽ ശനിയാഴ്ച രാവിലെ ആറ് വരെ 24 മണിക്കൂറാണ് പ്രതിഷേധം. ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ( AIFGDA) ദേശീയ തലത്തില്‍ കരിദിനം ആചരിക്കും. കെജിഎംഒഎയും പ്രതിഷേധ ദിനത്തില്‍ പങ്കു ചേരും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.