പോലീസ് വാഹനം തകർന്ന നിലയിൽ | Photo:PTI
കൊൽക്കത്ത/ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആശുപത്രി തകർത്ത് ജനക്കൂട്ടം. അക്രമത്തിൽ ആശുപത്രിയിലെ അത്യാഹിതവിഭാഗം പൂർണമായും തകർന്നതായി പോലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിയാനായിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ 12.30-ഓടെയാണ് സംഭവം.
തിരിച്ചറിയാനാകാത്ത 40 പേരുടെ ഒരു സംഘം ആശുപത്രി വളപ്പിൽ പ്രവേശിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിനോടൊപ്പം ഇവർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കല്ലെറിഞ്ഞു. സംഭവത്തിൽ, ഒരു പോലീസ് വാഹനവും സ്ഥലത്തുണ്ടായിരുന്ന ചില ഇരുചക്രവാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. രാത്രി വൈകി പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണിർവാതകവും ലാത്തി ചാർജും പ്രയോഗിച്ചു.
അക്രമത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജറിപ്പോർട്ടുകളാണ് ഇത്തരമൊരു അക്രമത്തിന് വഴിവച്ചതെന്ന് കൊൽക്കത്ത പോലീസ് കമ്മിഷണർ വിനീത് ഗോയൽ പറഞ്ഞു. തെറ്റായ മാധ്യമപ്രചാരണത്തിന്റെ ഫലമാണിത്. ഇതോടെ, പോലീസിന് ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങളിൽ നിന്നും വളരെയധികം സമ്മർദമുണ്ടാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിൽ വിവിധ മേഖലകളിൽനിന്നുള്ള ആയിരക്കണക്കിന് സ്ത്രീകൾ ബുധനാഴ്ച രാത്രി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ തെരുവുകളിൽ ഒത്തുകൂടി പ്രതിഷേധിച്ചു. രാത്രി 11.55-മുതൽ വ്യാഴാഴ്ച പുലർച്ചവരെയായിരുന്നു പ്രതിഷേധം. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തെ സ്ത്രീകൾ രാത്രിയെ വീണ്ടെടുക്കാൻ തെരുവിലിറങ്ങുകയാണ് എന്നായിരുന്നു പ്രതിഷേധത്തിന്റെ മുദ്രാവാക്യം.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.
