കെ. സുധാകരൻ, ഇ.പി ജയരാജൻ

ന്യൂഡൽഹി: ഇ.പി. ജയരാജന്‍ വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ കേരളം സുപ്രീംകോടതിയിൽ. കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം അപ്പീൽ സമർപ്പിച്ചു.

ഇ.പി. ജയരാജന്‍ വധശ്രമക്കേസിൽ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, സുധാകരനെതിരേ തെളിവുകൾ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. അതേസമയം, അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു.

ആന്ധ്രാപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേർ മാത്രമാണ് വിചാരണ നേരിട്ടത്. ​ഗൂഢാലോചനയിൽ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കേരള പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം. സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി. ഹമീദ് ആണ് സർക്കാരിന്റെ അപ്പീൽ സമർപ്പിച്ചത്.

1995 ഏപ്രില്‍ 12-നാണ് ഇ.പി. ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു.

ഇ.പി. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്. ശശിക്കുപുറമേ പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.