നവാബ് സിങ് യാദവിനെ പോലീസ് പിടികൂടുന്നതിന്റെ ദൃശ്യം | Photo Courtesy: x.com/HT_UPDATING

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടി(എസ്.പി) നേതാവ് നവാബ് സിങ് യാദവ് അറസ്റ്റില്‍. കനൗജ്‌ പോലീസാണ് നവാബ് സിങ് യാദവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് നവാബ് സിങ്ങിനെ വീട്ടില്‍നിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പോലീസെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പെണ്‍കുട്ടിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.

പുലര്‍ച്ചെ ഒന്നരയോടെയാണ് പെണ്‍കുട്ടി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 112-ല്‍ വിളിച്ച് സഹായം തേടിയത്. വിവസ്ത്രയാക്കിയെന്നും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പെണ്‍കുട്ടി ഫോണിലൂടെ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് സംഘം നവാബ് സിങ്ങിന്റെ വീട്ടിലെത്തുകയും ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിക്കുകയും നവാബ് സിങ്ങിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ബന്ധുവായ സ്ത്രീയാണ് തന്നെ നവാബ് സിങ്ങിന്റെ വീട്ടില്‍ കൊണ്ടുവന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

അതേസമയം, സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു നവാബ് സിങ് യാദവിന്റെ പ്രതികരണം. ”ഇത് മുതലാളിത്ത ഗൂഢാലോചനയാണ്. ഇരയായ പെണ്‍കുട്ടി ഇത് നിഷേധിക്കുന്നുണ്ടെങ്കിലും അവര്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാകും. അനീതിക്കെതിരായ തങ്ങളുടെ പോരാട്ടം തുടരും’, നവാബ് സിങ് പറഞ്ഞു.

കനൗജ്‌ സിറ്റി പോലീസ് പരിധിയിലും തിര്‍വാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമായി 16 കേസുകളില്‍ പ്രതിയാണ് നവാബ് സിങ്. വധശ്രമം അടക്കമുള്ള കേസുകള്‍ക്ക് പുറമേ ഗുണ്ടാ ആക്ട് പ്രകാരം മാത്രം മൂന്ന് കേസുകളും ഇയാള്‍ക്കെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു.

പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് എസ്.പി.

നവാബ് സിങ് യാദവ് അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടി ജില്ലാ നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കി. നവാബ് സിങ് യാദവ് പാര്‍ട്ടി അംഗമല്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി ഇയാളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തിയിരിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.

അതേസമയം, നവാബ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെ സമാജ് വാദി പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. നവാബ് സിങ് എസ്.പി.യുടെ വെറുമൊരു നേതാവല്ല. എം.പി.യായ ഡിംപിള്‍ യാദവിന്റെ പ്രതിനിധിയാണ് നവാബ്. ഇത്തരം കുറ്റകൃത്യങ്ങള്‍ മറച്ചുവെയ്ക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. നേരത്തെ അയോധ്യയിലെ മൊയ്ദ് ഖാനും ഇപ്പോള്‍ കന്നൗജിലെ നവാബ് സിങ്ങും പിടിയിലായി. ഇതാണ് സമാജ് വാദി പാര്‍ട്ടിയുടെ യഥാര്‍ഥ സ്വഭാവവിശേഷമെന്നും ബി.ജെ.പി. വക്താവ് രാകേഷ് ത്രിപാഠി ആരോപിച്ചു.