കൊല്ലത്ത് പാപ്പച്ചനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സരിത, കേസിലെ മറ്റുപ്രതികളായ അനിമോനെയും ഹാഷിഫിനെയും കൊച്ചി തമ്മനത്ത് ഇവർ താമസിച്ച ഹോട്ടലിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ

കൊല്ലം:റിട്ട.ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചനെ (81) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി പോളയത്തോട് സ്വദേശി അനിമോനും അഞ്ചാംപ്രതി ഹാഷിഫും ദൗത്യത്തിനുശേഷം ആഘോഷത്തിനും ഒളിവുതാമസത്തിനുമായി പോയത് കൊച്ചിയിൽ.

വൈറ്റിലയിലും തമ്മനത്തുമാണ് പ്രതികൾ താമസിച്ചത്. കൊലപാതകത്തിനുശേഷം രണ്ടുദിവസം കൊച്ചിയിൽ നിശാജീവിതം ആസ്വദിക്കാനും ഗുണ്ടാസംഘത്തിലെ ചില സുഹൃത്തുക്കളോടൊപ്പം പാർട്ടികളിൽ പങ്കെടുക്കാനും സമയം ചെലവഴിച്ചു. വിവിധ ജില്ലകളിൽ ഗുണ്ടാസംഘങ്ങൾക്ക് പ്രത്യേക തലവന്മാരുണ്ടെങ്കിലും തമ്മനം ആസ്ഥാനമായ ചിലർ മിക്ക സംഘങ്ങളുടെയും പൊതുസുഹൃത്തുക്കളാണ്. നാട്ടിൽ നിൽക്കാൻ പറ്റാത്തവിധം പ്രശ്നമുണ്ടാകുമ്പോൾ പലരും തമ്മനത്തെ സുഹൃത്തുക്കളുടെ അടുത്തേക്ക് എത്താറുണ്ട്. കൊലപാതകത്തിനുമുമ്പും ശേഷവും അനിമോൻ തമ്മനത്തെ ഹോട്ടലിൽ വന്നതായി സൂചനയുണ്ട്. അനിമോനാണ് തമ്മനത്ത് കൂടുതൽ ബന്ധങ്ങളുള്ളത്.

അടയാളം പറഞ്ഞുതരാൻ നാലാംപ്രതി അനൂപിനെ മുമ്പിൽ അയച്ചശേഷം പാപ്പച്ചന്റെ സൈക്കിളിനുപിന്നിൽ കാർ ഇടിച്ചുനടത്തിയ കൊലപാതകം ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു അനിമോൻ കരുതിയിരുന്നത്. അടുത്തെങ്ങും സി.സി.ടി.വി.കൾ ഇല്ലാതിരുന്നതിനാലാണ് ആശ്രാമത്തെ ശ്രീനാരായണ കൺവെൻഷൻ സെന്ററിനു സമീപമുള്ള സ്ഥലം തിരഞ്ഞെടുത്തത്. എന്നാൽ ഏറെ അകലെയുള്ള ഒരുവീട്ടിലെ സി.സി.ടി.വി. ക്യാമറയുടെ ദൂരക്കാഴ്ചയിൽ കാറിന്റെ ദൃശ്യം വന്നതാണ് അനിമോന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്.

സൈക്കിൾ യാത്രികനായ വയോധികൻ അപകടത്തിൽ മരിച്ചതിന് മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്ത്‌ അനിമോനെ ജാമ്യത്തിൽ വിട്ടിരുന്നു. പാപ്പച്ചന്റെ മരണശേഷം മക്കൾ നൽകിയ പരാതിയെത്തുടർന്ന്‌ അനിമോനും സരിതയുമായുള്ള ഫോൺ വിളികളും മുൻകാലപരിചയവും പോലീസ് വിലയിരുത്തി. തുടർന്ന് തെളിവുകൾ ശേഖരിച്ചശേഷം പ്രതികളെയെല്ലാം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സി. പാപ്പച്ചൻ, പ്രതി സരിതയെ

അന്വേഷണസംഘം വിപുലപ്പെടുത്തി

കൊല്ലം: റിട്ട. ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം ഈസ്റ്റ് സി.ഐ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എട്ട് എസ്.ഐ.മാരെയും ഒരു എ.എസ്.ഐ.യെയും ഉൾപ്പെടുത്തി 15 അംഗ അന്വേഷണസംഘം രൂപവത്കരിച്ചു. മൂന്ന് സീനിയർ സി.പി.ഒ.മാരും രണ്ട് സി.പി.ഒ.മാരും ഉൾപ്പെട്ടതാണ് സംഘം. സിറ്റി പോലീസ് കമ്മിഷണർ നേരിട്ടാണ് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുന്നത്.

അഞ്ചു പ്രതികളെ നാലു സ്റ്റേഷനുകളിലായി വെവ്വേറെ പാർപ്പിച്ച് മൊഴിയെടുക്കുകയായിരുന്നു ഇതുവരെ ചെയ്തത്. വരുംദിവസങ്ങളിൽ ഇവരെ ഒന്നിച്ചിരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യും. സെപ്റ്റംബർ ഏഴിനകം പഴുതുകളില്ലാത്ത കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ഓരോ ദിവസത്തെയും അന്വേഷണപുരോഗതി വിലയിരുത്തിയശേഷം ആവശ്യമെന്നുകണ്ടാൽ നിലവിലുള്ള സംഘത്തിനൊപ്പം കൂടുതൽപ്പേരെ ഉൾപ്പെടുത്താനും ആലോചനയുണ്ട്. അഞ്ചുപ്രതികളും വ്യാജരേഖകൾ ഉപയോഗിച്ച് സിമ്മുകൾ സംഘടിപ്പിച്ചശേഷമാണ് കൃത്യം നടത്തിയതെന്ന് സംശയമുണ്ട്. അഭിഭാഷകയായ സരിത ക്രിമിനൽ ബുദ്ധിയുള്ളയാളായാണ് പോലീസ് വിലയിരുത്തുന്നത്.

ആദ്യ നാലുപ്രതികളുടെ എട്ടുദിവസത്തെ കസ്റ്റഡി കാലാവധി 17-ന് പൂർത്തിയാകും. അഞ്ചാംപ്രതി ഹാഷിഫിനെ കസ്റ്റഡിയിൽവയ്ക്കാൻ കോടതി അനുവദിച്ചിട്ടുള്ളതിൽ ഒരുദിവസംകൂടി മാത്രമേ ബാക്കിയുള്ളൂ. ബുധനാഴ്ച വൈകീട്ട് മെഡിക്കൽ പരിശോധനകൾക്കുശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ കൈമാറണം. ഹാഷിഫിനെ മൂന്നുദിവസംകൂടിയെങ്കിലും കസ്റ്റഡിയിൽ വേണമെന്നുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

കൊച്ചിയിൽ തെളിവെടുപ്പ് നടത്തി; കൊല്ലത്ത് ഇന്ന് തെളിവെടുപ്പ്

കൊല്ലം: റിട്ട. ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്കുസമീപം കൈരളിനഗർ കുളിർമയിൽ സി.പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിലെ ക്വട്ടേഷൻ സംഘാംഗങ്ങളിൽ രണ്ടുപേരെ കൊച്ചിയിലെ ഹോട്ടലിൽ തിങ്കളാഴ്ച എത്തിച്ച് തെളിവെടുപ്പുനടത്തി.

കേസിലെ ഒന്നും അഞ്ചും പ്രതികളായ പോളയത്തോട് എഫ്.എഫ്.ആർ.എ.-12 അനിമോൻ മൻസിലിൽ അനിമോൻ (44), കൊലപാതകത്തിന് ഉപയോഗിച്ച കാർ വാടകയ്ക്കുനൽകിയ പോളയത്തോട് ശാന്തിനഗർ കോളനി-33, സൽമ മൻസിലിൽ ഹാഷിഫ് (27) എന്നിവരെയാണ് കൊച്ചി തമ്മനത്തെ ഹോട്ടലിൽ എത്തിച്ച് തെളിവുകൾ ശേഖരിച്ചത്. ഉച്ചയ്ക്ക് 1.30-ന് തുടങ്ങിയ തെളിവെടുപ്പ് നാലുമണിവരെ നീണ്ടു. പാപ്പച്ചന്റെ കൊലപാതകത്തിനുശേഷം ഇവർ ഇവിടെ എത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു തെളിവെടുപ്പ്. ഇരുവരെയും ലോഡ്ജ് മാനേജർ തിരിച്ചറിഞ്ഞു. ഇവർ നൽകിയ ആധാർ രേഖകൾ അടക്കം പോലീസ് കണ്ടെടുത്തു.

എസ്.ഐ. ദിപിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് കൊച്ചിയിലേക്ക് പ്രതികളുമായി പോയത്. പരിശോധനകൾക്കുശേഷം കൊല്ലത്ത് മടങ്ങിയെത്തി. സംഭവം നടന്ന ആശ്രാമത്തെ ശ്രീനാരായണ കൺവെൻഷൻ സെന്റർ പരിസരം, നഗരത്തിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രതികളുമായി ചൊവ്വാഴ്ച പോലീസ് തെളിവെടുപ്പ്‌ നടത്തും.