വന്ദേ ഭാരത് ട്രെയിൻ | ഫോട്ടോ: PTI

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എല്‍ടിസി ആനുകൂല്യത്തില്‍ വന്ദേഭാരത് ട്രെയിന്‍ യാത്രയും ഉള്‍പ്പെടുത്തി. വന്ദേഭാരതില്‍ യാത്രചെയ്ത ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍.ടി.സി) ക്ലെയിം ചെയ്യുകയും പണം തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഓരോ നാല് വര്‍ഷ്ം കൂടുമ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.

ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.ആധുനിക സൗകര്യങ്ങളുമായാണ് വന്ദേഭാരത് ആരംഭിച്ചതെന്നും വന്ദേഭാരത് ട്രെയിനില്‍ നടത്തിയ യാത്രകള്‍ എല്‍.ടി.സി 2020-23 സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

6000 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നടത്തുന്ന യാത്രാചെലവാണ് തിരികെ ലഭിക്കുക. ഏകദേശം അഞ്ച് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.