പ്രതീകാത്മക ചിത്രം

മാലൂര്‍(കണ്ണൂര്‍): ശിവപുരത്ത് ജ്യേഷ്ഠനെയും ഭാര്യയെയും സഹോദരിയെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശിവപുരം-വെമ്പടി റോഡിലെ അഫ്‌നിത മന്‍സിലില്‍ വി.അജ്മല്‍ (31), ഭാര്യ കെ.തന്‍സീറ (25), സഹോദരി വി.അഫ്‌നിത (25) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അജ്മലിനെയും തന്‍സീറയെയും അക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് അഫ്നിതയ്ക്ക് വെട്ടേറ്റത്. ഇവരെ മട്ടന്നൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അജ്മലിന്റെ വീടിന് സമീപം താമസിക്കുന്ന സഹോദരന്‍ അസ്ലമിനെതിരെ മാലൂര്‍ പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. അസ്ലമിന്റെയും അജ്മലിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറെനാളായി പിണക്കത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ സഹോദരന്‍ അസ്ലമിന്റെ രണ്ടുവയസ്സുള്ള കുഞ്ഞ് അജ്മലിന്റെ വീട്ടിലെത്തിയിരുന്നു. തന്‍സീറ കുഞ്ഞിനെ എടുക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുണ്ടായ വാക്തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ തന്‍സീറയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

സംഭവമറിഞ്ഞ് മാലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ശശീന്ദ്രന്‍, എ.എസ്.ഐ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്.