പാരീസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് അയോഗ്യത കൽപിക്കപ്പെട്ടതിനു പിന്നാലെ ആശുപത്രിയിലായ വിനേഷ് ഫോഗട്ടിനെ സന്ദർശിക്കുന്ന ഒൡമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ | PTI

ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്ന് വിശദീകരണം. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കൽ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അസ്വീകാര്യവും അപലപനീയവുമാണ്. ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളിൽ എത്താൻ തിരക്കുകൂട്ടുന്നവർ അതിനുമുമ്പ് വസ്തുതകൾക്കൂടി പരിഗണിക്കണം. 2024 പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഓരോ ഇന്ത്യൻ കായികതാരത്തിനും അവരുടേതായ സപ്പോർട്ടിങ് ടീം ഉണ്ടായിരുന്നു. ഇത്തരം ടീമുകൾ താരങ്ങൾക്കൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്നവരാണ്, പി.ടി. ഉഷ പ്രസ്താവനയിൽ പറയുന്നു.

പാരീസ് ഒളിമ്പിക്സ് വനിതാ ഗുസ്തി ഫൈനലിലെത്തി മെഡൽ ഉറപ്പിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ശരീരഭാരം അനുവദനീയമായതിനേക്കാൾ നൂറ് ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഫൈനലിനും മുന്നോടിയായി ഓഗസ്റ്റ് ഏഴിന് രാവിലെ നടന്ന പരിശോധനയിലാണ് ശരീരഭാരം പരിധികടന്നതായി കണ്ടെത്തിയത്. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നത്.