പ്രതീകാത്മക ചിത്രം

കോട്ടയം∙ കെ.സുധാകരൻ പ്രഖ്യാപിച്ചതു പോലെ കോൺഗ്രസ് സെമി കേഡർ ആയില്ലെങ്കിലും വിദ്യാർഥി സംഘടനയായ കെഎസ്‌യു കേഡ‍റാകുന്നു. എസ്എഫ്ഐ, എബിവിപി പോലുള്ള സംഘനകളോട് പിടിച്ചുനിൽക്കാനും കൂടുതൽ ജനകീയമാകാനുമാണ് കെഎസ്‌യു അടിമുടി മാറുന്നത്. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ്സ് ബറ്റാലിയനു രൂപം നൽകും. സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാവുകയാണ് ലക്ഷ്യം. താൽപര്യം അറിയിച്ച് രംഗത്ത് വരുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെയാകും സ്റ്റുഡന്റ്സ് ബറ്റാലിയൻ അംഗങ്ങളാക്കുക. ബറ്റാലിയനു പ്രത്യേക യൂണിഫോം അടക്കമുണ്ടാകും.

വയനാട് ഉരുൾപൊട്ടൽ പോലുള്ള ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്റ്റുഡന്റ്സ് ബറ്റാലിയൻ രൂപീകരിക്കാനുള്ള തീരുമാനം. പൊതിച്ചോറ് വിതരണം, രക്തദാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ സജീവമായി രംഗത്തുള്ളപ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചും സജീവമാവുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും ഓടിനടന്ന് പ്രവർ‌ത്തനങ്ങൾ നടത്താൻ സ്റ്റുഡന്റ്സ് ബറ്റാലിയനിലുള്ളവർ തയാറായിരിക്കണം.

14 ജില്ലകളിലായി നടന്ന കെഎസ്‌യുവിന്റെ ജില്ലാ എക്സിക്യൂട്ടിവുകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ സംഘടന സജീവമാകണമെന്ന അഭിപ്രായം ഉയർന്നിരുന്നു. കെപിസിസിയുടെ വയനാട് ക്യാംപിൽ കലവറയില്ലാത്ത പിന്തുണയാണ് പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. പാർ‌ട്ടിയിൽ മുതിർന്നവരുടെ നിര പെരുകുമ്പോൾ ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും എണ്ണം കുറയുകയാണ്. വിദേശത്തേക്ക് വിദ്യാർഥികൾ ഉപരിപഠനത്തിനു പോകുന്നതും പുതുതലമുറയ്ക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലാതെ ആകുന്നതുമാണ് പ്രധാന കാരണം. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‌യുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി കാണണമെന്നും അനാവശ്യ വാർത്തകളിലൂടെ വിവാദങ്ങളിലേക്ക് പോകരുതെന്നുമാണ് വിദ്യാർഥി സംഘടനയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

സംസ്ഥാന തലത്തിലാകും സ്റ്റുഡന്റ്സ് ബറ്റാലിയന്റെ ആദ്യ കമ്മിറ്റി നിലവിൽ വരുക. രണ്ടാം ഘട്ടത്തിലാകും ജില്ലാ കമ്മിറ്റികൾ. മൂന്നാം ഘട്ടത്തിൽ ക്യാംപസുകളിൽ യൂണിറ്റുകൾ ആരംഭിക്കും. പ്രവർത്തകർക്ക് പ്രത്യേക പരിശീലനവും ക്ലാസും നൽകും.

ക്യാംപസുകളാണ് ലക്ഷ്യം

കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സംസ്ഥാന കമ്മിറ്റി പൊതു സമരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയോട് ക്യാംപസുകളിൽ സജീവമാകാനാണ് പാർ‌ട്ടി നിർദേശം. പരമാവധി കോളജ്– സർവകലാശാല യൂണിയനുകൾ പിടിക്കുകയാണ് ലക്ഷ്യം. ക്യാംപസുകളിൽ അടിത്തറ ഉണ്ടാക്കിയെടുത്തില്ലെങ്കിൽ സംഘടനയ്ക്ക് വളർ‌ച്ചയുണ്ടാകില്ലെന്ന വിലയിരുത്തലാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി ക്യാംപസ് ജോഡോ എന്ന പേരിൽ സർ‌വകലാശാല ക്യാംപുകൾ നടത്തി കളം നിറയും. വരുന്ന ശനിയാഴ്ച എംജി സർവകലാശാലയിലാണ് ആദ്യം ക്യാംപ്. തുടർന്നുള്ള ശനിയാഴ്ചകളിൽ മറ്റു സർവകലാശാലകളിലും ക്യാംപ് നടക്കും.

അലോഷ്യസ് സേവ്യർ. Image. Facebook/Aloshious Xavier

കഴിഞ്ഞ അധ്യയന വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ 83 കോളജുകളിലും ഒരു സർവകലാശാലയിലുമാണ് കെഎസ്‌യു യൂണിയൻ പിടിച്ചത്. നേരത്തെ ഇത് മുപ്പതിൽ താഴെ കോളജുകളായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോട്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് അടക്കമുള്ള സ്ഥലങ്ങളിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് യൂണിയൻ പിടിച്ചത്. ക്യാംപസ് യൂണിയനുകളുടെ എണ്ണം വർധിപ്പിക്കുകയാണ് പദ്ധതി.

കലാശാല വീണ്ടും

എ.കെ.ആന്റണി കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ പുറത്തിറക്കിയ സംഘടനയുടെ മുഖമാസികയായ കലാശാല പുനപ്രസിദ്ധീകരിക്കാനും ആലോചനയുണ്ട്. അക്കാലത്ത് എല്ലാ മാസവും പുറത്തിറക്കിയിരുന്ന മാസിക പിന്നീട് വല്ലപ്പോഴും ഇറങ്ങുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. വരിസംഖ്യ പിരിച്ചും പരസ്യം പിടിച്ചും സ്വന്തം നിലയ്ക്ക് എല്ലാ മാസവും കലാശാല പുറത്തിറക്കാനാണ് തീരുമാനം.