ചികിത്സയിലുള്ളവരെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നു | Photo: ANI

മേപ്പാടി: ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒൻപതുപേരെ പ്രധാനമന്ത്രി നേരിൽ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സൈന്യം ചൂരൽമലയിൽ നിർമ്മിച്ച ബെയ്‍ലി പാലത്തിലൂടെ പ്രധാനമന്ത്രി നടക്കുകയും ചെയ്തു. വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗമാണ് ദുരന്തമുണ്ടായ ചൂരൽമലയിൽ എത്തിയത്.