Photo | AP

പാരീസ്: പാകിസ്താന്റെ 32 വര്‍ഷമായുള്ള ഒളിമ്പിക് മെഡല്‍ വരള്‍ച്ചയ്ക്കാണ് നദീം അര്‍ഷദ് ജാവലിനിലെ സ്വര്‍ണ നേട്ടത്തിലൂടെ അറുതിയാക്കിയത്. ഒളിമ്പിക് ചരിത്രത്തില്‍ പാകിസ്താനിലേക്കെത്തുന്ന ആദ്യ വ്യക്തിഗത സ്വര്‍ണ മെഡലും ഇതുതന്നെ. ടോക്യോ ഒളിമ്പിക്‌സ് ചാമ്പ്യനും സ്വര്‍ണം നേടുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെടുകയും ചെയ്ത ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്നാണ് അര്‍ഷദ് നദീമിന്റെ മുന്നേറ്റം.

ഫൈനലില്‍ രണ്ട് തവണയാണ് നദീം 90 മീറ്ററിന് മുകളില്‍ എറിഞ്ഞത്. 92.97 എന്ന ഒളിമ്പിക് റെക്കോഡും കരിയര്‍ ബെസ്റ്റും സ്വന്തമാക്കിയാണ് ഈ നേട്ടമെന്നത് പൊന്‍തിളക്കമേറ്റുന്നു. ജാവലിന്‍ ചരിത്രത്തിലെ ആറാമത്തെ മികച്ച ദൂരമാണിത്. തന്റെ രണ്ടാം ശ്രമത്തില്‍ നദീം ഉയര്‍ത്തിയ റെക്കോഡ് നേട്ടം മറികടക്കുക എന്നത് നീരജിന് ഉള്‍പ്പെടെ എല്ലാ മത്സരികള്‍ക്കും കനത്ത വെല്ലുവിളിയായി. നീരജ് എറിഞ്ഞ ഒന്നല്ലാത്തതെല്ലാം ഫൗളായി. അതാകട്ടെ 89.45 ദൂരം പിന്നിട്ട് വെള്ളി മെഡല്‍ നേട്ടത്തിലേക്ക് നയിച്ചു. യോഗ്യതാ റൗണ്ടില്‍ 89.34 മീറ്റര്‍ പിന്നിട്ട് ഒന്നാമതായി ഫൈനലില്‍ പ്രവേശിച്ചിരുന്നു.

88, 72, 79.40, 84.87, 91.79 മീറ്റേഴ്‌സ് എന്നിങ്ങനെയാണ് നദീം മറ്റ് ശ്രമങ്ങളില്‍ കണ്ടെത്തിയ ദൂരം. 88.54 മീറ്റര്‍ ജാവലിന്‍ പായിച്ച ഗ്രെനഡയുടെ ആന്‍ഡേഴ്‌സൻ പീറ്റേഴ്‌സിനാണ് വെങ്കലം. നദീമും നീരജും മുന്‍പ് പത്തുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും നീരജായിരുന്നു മുന്നില്‍. ടോക്യോയിലും നദീം മത്സരിച്ചിരുന്നെങ്കിലും മെഡല്‍ നേടാനായിരുന്നില്ല. നാലാംസ്ഥാനത്തായിരുന്നു. ടോക്യോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ അതിനെക്കാള്‍ മികച്ച ദൂരം പാരീസില്‍ കണ്ടെത്തി.