പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാമ്പത്തികത്തട്ടിപ്പിന് സഹോദരങ്ങളായ വനിതാ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, സഹോദരി തൃശ്ശൂർ വനിതാസെല്ലിൽ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസ്. ഇവർ സൗഹൃദം നടിച്ച് പണംതട്ടിയെന്നാണ് പരാതി. കാട്ടായിക്കോണം ജയനഗർ ഗാർഡൻവ്യൂ പി.ജെ. ഗാർഡൻസിൽ ആതിരയാണ് പരാതി നൽകിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷമായിരുന്നു തട്ടിപ്പെന്നാണ് ആരോപണം. റിയൽ എസ്‌റ്റേറ്റ് ബിസിനസിനു വേണ്ടിയാണ് സംഗീതയും സഹോദരി സുനിതയും പണം വാങ്ങിയതെന്നു പൊലീസ് പറയുന്നു.
വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭർത്താവിൽ നിന്ന് 19 ലക്ഷമാണ് സംഗീത കൈപ്പറ്റിയതെന്നാണ് പരാതി. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും സഹോദരി ഭർത്താവ് ജിപ്സൺ രാജുമായിരുന്നു. അതേസമയം, പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ പണം ലഭിക്കാതെ മടങ്ങി. തുടർന്ന്, ആതിര പണം തിരികെ ആവശ്യപ്പെട്ടു. പരാതിയുമായി മുന്നോട്ട് പോയതോടെ ആക്രമണഭീതിയിൽ പുറത്തിറങ്ങാൻ മടിച്ച് ജീവിക്കുകയാണ് ആതിരയുടെ കുടുംബം.
പണം തിരികെച്ചോദിച്ചതോടെ ഗുണ്ട ‘ഗുണ്ടുകാട് സാബു’ ഭീഷണിയുമായി ഇവരെ ഫോൺവിളിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തട്ടിപ്പിനു പിന്നിൽ ഭൂമിക്കച്ചവട റാക്കറ്റുണ്ടോയെന്നും പോലീസിന് സംശയമുണ്ട്. കഴിഞ്ഞ മാർച്ച് നാലിനാണ് ഗുണ്ടുകാട് സാബു ഫോണിലൂടെ ഭീഷണി മുഴക്കിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും കരാറുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.
ഒന്നാം പ്രതി ഗുണ്ടുകാട് സാബു, പേയാട് സ്വദേശിയായ വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, സഹോദരി തൃശൂർ വനിതാസെല്ലിൽ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് നിലവിൽ പോത്തൻകോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യം മലയിൻകീഴ് സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പോത്തൻകോട് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
പണം തട്ടിയെന്ന് ആരോപിച്ച് പോലീസ് പരാതി സെല്ലിലും എസ്.പി.ക്കും ഇവർ പരാത സമർപ്പിച്ചിരുന്നു. എന്നാൽ, പ്രതികൾ പോലീസിലെ ഉന്നതസ്വാധീനം ഉപയോഗിച്ച് യഥാസമയം കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. ഒടുവിൽ, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്.
