ജപ്പാനിൽ ഭൂകമ്പത്തിൽ തകർന്നു വീണ മേൽക്കൂര

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം സുനാമിക്ക് കാരണമായതായും, മിയാസാക്കി പ്രദേശങ്ങളില്‍ ഇത് എത്തിച്ചേർന്നതായും ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് തൊട്ടുപിന്നാലെ 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനമുണ്ടായതായാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിക്കുന്നത്.

ഭൂകമ്പത്തം നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.