തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ നടന്ന എസ്എപി, കെപി–5 എന്നീ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡിൽ നിന്ന്

തിരുവനനന്തപുരം∙ ബിടെക്, എംടെക് ബിരുദധാരികള്‍ ഉള്‍പ്പെടെ പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര്‍ പൊലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം എസ്എപി ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 179 പേരും കെഎപി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ 154 പേരുമാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.

തിരുവനന്തപുരം പനവൂര്‍ സ്വദേശി എസ്.അക്ഷയ് ആയിരുന്നു പരേഡ് കമാന്‍ഡര്‍. മുല്ലൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണന്‍ എല്‍ആര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ ആയി. എസ്എപിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഇന്‍ഡോര്‍ കേഡറ്റായി എസ്.പി.ജയകൃഷ്ണനും മികച്ച ഔട്ട്‌ഡോര്‍ കേഡറ്റായി എം.ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്.സാജിര്‍ ആണ് മികച്ച ഷൂട്ടര്‍. വി.കെ.വിജേഷ് ആണ് ഓള്‍റൗണ്ടര്‍.

കെഎപി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ ഏറ്റവും മികച്ച ഇന്‍ഡോര്‍ കേഡറ്റ് എം.എം.വിഷ്ണുവാണ്. എല്‍.ആര്‍. രാഹുല്‍ കൃഷ്ണന്‍ മികച്ച ഔട്ട്‌ഡോര്‍ കേഡറ്റും ഡോണ്‍ ബാബു മികച്ച ഷൂട്ടറുമായി. എം.എസ്.അരവിന്ദ് ആണ് ഓള്‍ റൗണ്ടര്‍. എസ്.എ.പി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ബി.ടെക്ക് ബിരുദധാരികളായ 29 പേരും എം.ടെക്ക് ഉള്ള ഒരാളും ഉണ്ട്.

105 പേര്‍ക്ക് ബിരുദവും 13 പേര്‍ക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്. കെഎപി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 11 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യയതയുള്ള 85 പേരും എം.എസ്.ഡബ്ല്യുയുവും എംബിഎയും ഉള്‍പ്പെടെയുള്ള പി.ജി ബിരുദങ്ങള്‍ നേടിയ 24 പേരും ഈ ബാച്ചില്‍ ഉണ്ട്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ പാസിങ് ഔട്ട് ചടങ്ങില്‍ പങ്കെടുത്തു.