എ.എൻ.ഷംസീർ

തിരുവനന്തപുരം∙ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാതിയില്‍ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ചു. ചീഫ് ടിടിഇ ജി.എസ്.പത്മകുമാറിനെ സസ്പെൻ‌ഡ് ചെയ്ത നടപടിയാണ് പിൻവലിച്ചത്. പത്മകുമാറിനോട് ഡ്യൂട്ടിയിൽ തിരികെ കയറാൻ നിർദേശം നൽകി. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടർന്നാണ് അച്ചടക്ക നടപടി പിൻവലിച്ചത്. പത്മകുമാർ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഡിവിഷണൽ റെയിൽവേ മാനേജർക്ക് പരാതി നൽ‌കിയിരുന്നു.

ജൂലൈ 30ന് വന്ദേ ഭാരത് ട്രെയിനിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. നിയമ വിരുദ്ധമായി സ്പീക്കര്‍ക്കൊപ്പം ഒരാള്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതായാണ് ടിടിഇ പറഞ്ഞത്. എന്നാൽ സ്പീക്കര്‍ക്കൊപ്പം നിയമവിരുദ്ധമായി ആരും യാത്ര ചെയ്തില്ലന്ന് സ്പീക്കറുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി.

യാത്രയ്ക്കിടെ സ്പീക്കറെ കണ്ട സുഹൃത്ത് സംസാരിക്കാന്‍ എത്തിയതാണ് ടിടിഇ ചോദ്യം ചെയ്തത്. ഉടന്‍ പോകുമെന്ന് പറഞ്ഞെങ്കിലും അപമര്യാദയായി പെരുമാറി. സ്പീക്കറാണെന്ന് പറഞ്ഞെങ്കിലും പെരുമാറ്റം തുടര്‍ന്നതിനെ തുടർന്നാണ് പരാതി നൽകിയതെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചിരുന്നു.