സൈന്യം വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനിടെ

കല്‍പ്പറ്റ (വയനാട്): വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 123 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. അതേസമയം, 150-ലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് പ്രദേശത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വയനാട്ടിലേക്കെത്തും. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരുടെ സംഘം നിരന്തരം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിർദേശം.

ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലാണ് പ്രധാനമായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വീടിനുള്ളിൽ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന. തുടർന്ന്, പല മൃതദേഹങ്ങളും രക്ഷാപ്രവർത്തകർക്ക് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നു. ഈ പ്രദേശങ്ങളിലാണ് ബുധനാഴ്ച രക്ഷാദൗത്യം പുരോഗമിക്കുന്നത്.

വയനാട്ടിൽ ഉരുൾപൊട്ടൽ നാശംവിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Photo:ANI

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അനുശോചനം രേഖപ്പെടുത്തി.