ഷിരൂരിൽ എത്തിച്ച ഡ്രോൺ (Photo: Special Arrangement)

ഷിരൂർ ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി. എന്നാൽ ശക്തമായ അടിയൊഴുക്കു കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല. രണ്ടുതവണ ഡ്രോൺ വെള്ളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും വലിയ അടിയൊഴുക്കുകാരണം വിജയിച്ചില്ല.

ലോറി ഉയർത്താനുള്ള സാധ്യത പരിശോധിക്കുകയാണ്. മുങ്ങൽ വിദഗ്ധർ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിൻ പരിശോധിക്കാനായില്ല. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഡ്രോൺ എത്തിച്ചത്.

മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത്. ഉചിതമായ സമയമെങ്കിൽ ഇവർ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. രാവിലെ മുതൽ പെയ്തു കൊണ്ടിരുന്ന കനത്ത മഴ ശമിച്ചതിനു പിന്നാലെയാണ് നടപടി. മണ്ണ് മാറ്റുന്നത് വേഗത്തിലാക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ശക്തമായ മഴ പെയ്താലും ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് വാഹനത്തിനരികിലേക്ക് എത്തിക്കാനാണ് നാവികസേന പദ്ധതിയിട്ടിരിക്കുന്നത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.