Photo: AP

പാരീസ് : വിരമിക്കല്‍ പ്രഖ്യാപനവുമായി ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മറെ. പാരീസ് ഒളിമ്പിക്‌സിനായി എത്തിയ മറെ ഇത്തവണത്തെ ഒളിമ്പിക്‌സ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് എക്‌സില്‍ കുറിച്ചു.

തന്റെ അഞ്ചാം ഒളിമ്പിക്‌സിനായി എത്തിയ 37-കാരനായ മറെ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുക്കും.

2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സായിരുന്നു മറെയുടെ ആദ്യ ഒളിമ്പിക് ടൂര്‍ണമെന്റ്. തൊട്ടടുത്ത ഒളിമ്പിക്‌സില്‍ (ലണ്ടന്‍) പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടിയ മറെ 2016-ല്‍ അത് നിലനിര്‍ത്തുകയും ചെയ്തു. 2012-ല്‍ ഡബിള്‍സില്‍ വെള്ളിയും നേടി.

കരിയറില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് മറെ സ്വന്തമാക്കിയിട്ടുള്ളത്. 2013, 2016 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ മറെ 2012-ല്‍ യുഎസ് ഓപ്പണിലും ജേതാവായി. അഞ്ചു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ച മറെയ്ക്ക് പക്ഷേ അഞ്ചു തവണയും നിരാശയായിരുന്നു ഫലം. ഒരു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലുമെത്തി.

തുടര്‍ച്ചയായുണ്ടായ പരിക്കുകളാണ് കരിയറില്‍ മറെയ്ക്ക് തിരിച്ചടിയായത്. 2019-ല്‍ അരക്കെട്ടിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായതിനു ശേഷം പിന്നീടൊരിക്കലും പഴയ ഫോമിലേക്ക് തിരിച്ചുവരാന്‍ താരത്തിനായിരുന്നില്ല.