Photo: x.com

കൊളംബോ : ശ്രീലങ്കയുടെ മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രി അമ്പലന്‍ഗോഡയിലെ കണ്‍ഡ മാവതയിലെ സ്വന്തം വസതിയിലായിരുന്നു ശ്രീലങ്കയെ ഞെട്ടിച്ച സംഭവം.

നിരോഷണയും ഭാര്യയും രണ്ടു കുട്ടികളുമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 ബോറുള്ള തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീലങ്കയുടെ യൂത്ത് സിസ്റ്റത്തില്‍ നിന്നുള്ള ഏറ്റവും മികച്ച പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ധമ്മിക അറിയപ്പെട്ടിരുന്നത്. മുന്‍ ശ്രീലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ എന്നിവരുള്‍പ്പെട്ട അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു ധമ്മിക. ലങ്കന്‍ ടീമിന്റെ ഭാവി വാഗ്ദാനമെന്നറിയപ്പെട്ടിട്ടും 20-ാം വയസില്‍ ക്രിക്കറ്റ് മതിയാക്കിയ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. 2004-ലായിരുന്നു താരത്തിന്റെ അവസാന മത്സരം.

2001 – 2004 കാലത്ത് ഗാലെ ക്രിക്കറ്റ് ക്ലബിനായി 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട് ധമ്മിക.