പ്രമോദ് കോട്ടൂളി

തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പ്രമോദ് കോട്ടൂളി. കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ പുറത്താണ് പുറത്താക്കൽ നടപടി ഉണ്ടായത്. ഈ തിരക്കഥ എഴുതിയത് ആരെന്ന് പുറത്ത് വരേണ്ടതുണ്ട്. സ്ക്രിപ്റ്റ് തയ്യാറാക്കിയത് പാർട്ടിക്കകത്ത് ആണോ പുറത്താണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടി നിയോ​ഗിച്ച ഒരു അന്വേഷണ കമ്മീഷൻ ഉണ്ടായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല, നി​ഗമനങ്ങളുടെ പുറത്താണ് തന്നെ പുറത്താക്കിയത്. ഇത്തരം ഒരു വ്യാജ വാർത്ത നിർമ്മിച്ചത് ആര് എന്നെങ്കിലും പാർട്ടി അന്വേഷിക്കണമായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം നിയമ നടപടികൾ സ്വീകരിക്കും – പ്രമോദ് പറഞ്ഞു.

ശ്രീജിത്തുമായി പണം ഇടപാട് ഉണ്ടായിട്ടില്ല എന്ന് ശ്രീജിത്ത് തന്നെ പറഞ്ഞു. ശ്രീജിത്തിന് ചില കാര്യങ്ങളിൽ സമ്മർദ്ദം ഉണ്ടായി. ചിലരുടെ പേരുകളും ഈ വിഷയത്തിലെ അവരുടെ ഇടപെടലുകളും ശ്രീജിത്ത് തുറന്ന് പറഞ്ഞു. ഈ കാര്യങ്ങൾ പറയേണ്ടയിടത്ത് കൃത്യമായി പറയും. കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി പാർട്ടിക്ക് പരാതി നൽകും. ആരോപണം ഉന്നയിച്ച ആളും പണം വാങ്ങിയ ആളും ഇല്ലെങ്കിലും ശ്രീജിത്ത് എന്ന വ്യക്തിയെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. തന്നെ അറിയിക്കാതെ ആണ് പാർട്ടി യോ​ഗം ചേർന്നത്. പുറത്തായ കാര്യം അറിഞ്ഞത് പത്ര പ്രസ്ഥാവനയിലൂടെ ആണ്. ഇത് പാർട്ടിയുടെ രീതി അല്ല. പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും പ്രമോദ് കൂട്ടിച്ചേർത്തു.