പക്കി സുബൈർ അമ്പലപ്പുഴ, കരുനാഗപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിൽ മോഷണം നടത്തുന്നതിന്റെ ചിത്രങ്ങൾ
ഹരിപ്പാട് : പക്കി സുബൈർ എന്ന കള്ളൻ ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കംകെടുത്തുകയാണ്. ഉദ്യോഗസ്ഥർ പല സംഘങ്ങളായി പിരിഞ്ഞ് രാത്രി മുഴുവൻ തിരച്ചിലിലാണ്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് സുബൈർ മോഷണം തുടരുന്നു. പുലർച്ചെ ഒന്നിനും മൂന്നിനും മധ്യേയാണ് മോഷണം. രണ്ടുമാസത്തിനിടെ നൂറോളം മോഷണങ്ങൾ. കുറഞ്ഞത് ഏഴുലക്ഷം രൂപയെങ്കിലും ഇയാൾ അപഹരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. സി.സി.ടി.വി.കളിൽ സുബൈറിന്റെ ചിത്രങ്ങളുണ്ട്.
സുബൈറിന്റെ രണ്ടാംവരവ്
കൊല്ലം ശൂരനാട് സ്വദേശിയാണ് പക്കി സുബൈർ (51). 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ കൊല്ലം, ഓച്ചിറ, കരുനാഗപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വ്യാപകമായി മോഷണം നടത്തി. മാവേലിക്കര പോലീസ് അടൂരിൽനിന്ന് ഇയാളെ പിടികൂടി. തുടർന്നു ജയിലിലായിരുന്ന പ്രതി കഴിഞ്ഞ മേയ് മാസത്തിലാണ് പുറത്തിറങ്ങുന്നത്.
വീണ്ടും മോഷണം തുടങ്ങി. മുൻപ് മോഷണംനടത്തിയ സ്ഥലങ്ങളിൽത്തന്നെയാണ് രണ്ടാംവരവിലും കയറുന്നത്. കഴിഞ്ഞദിവസം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സുബൈർ മോഷണം നടത്തിയത്.
അടിവസ്ത്രം മാത്രം, മോഷണംകഴിഞ്ഞാൽ കുളി
അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. ആയുധം കൊണ്ടുനടക്കാറില്ല. വീടുകളുടെയും കടകളുടെയും പരിസരങ്ങളിൽനിന്നു കിട്ടുന്ന ആയുധങ്ങൾ കൈക്കലാക്കുന്നതാണ് പതിവ്.
പണവും സ്വർണവും സ്വന്തം ഉപയോഗത്തിനുള്ള വസ്ത്രങ്ങളും മാത്രമാണ് മോഷ്ടിക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെ ‘ജോലി’ പൂർത്തിയാക്കും. തുടർന്ന് കുളി നിർബന്ധം. മോഷണം നടത്തിയ വീടുകളിൽ പുറത്തു കുളിമുറിയുണ്ടെങ്കിൽ വിസ്തരിച്ചു കുളിക്കും.
മോഷണത്തിനിറങ്ങുന്നതിനു മുൻപ് വസ്ത്രങ്ങൾ എവിടെങ്കിലും സൂക്ഷിച്ചുവെക്കും. കുളികഴിഞ്ഞ് ഇവ ധരിച്ചു മടങ്ങും.
തീവണ്ടിയിലിറങ്ങും, നടത്തം ട്രാക്കിലൂടെ
രാത്രി തീവണ്ടിയിലാണ് സുബൈർ മോഷണത്തിനെത്തുന്നതെന്നു പോലീസ് പറയുന്നു. ട്രാക്കിലൂടെ നടന്നാണ് മോഷണത്തിനുള്ള വീടുകളും കടകളും കണ്ടെത്തുന്നത്. മോഷണം കഴിഞ്ഞ് ട്രാക്കിലൂടെ തന്നെ നടക്കും. നേരം പുലരുമ്പോഴേക്കും തീവണ്ടിയിലോ ബസ്സിലോ മടങ്ങും. പകൽ മുഴുവൻ യാത്രയിലായിരിക്കുമെന്ന് മുൻപ് ഇയാളെ ചോദ്യംചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
മൊബൈൽ ഫോണും കൂട്ടുകാരുമില്ല
പക്കി സുബൈറിന് മൊബൈൽ ഫോണില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. മോഷണത്തിനു കൂട്ടുകാരുമില്ല. കുറ്റിക്കാടുകളിൽ ഒളിക്കാൻ വിദഗ്ധനാണ്.
‘പറന്ന്’ മോഷ്ടിക്കുന്നവൻ
എല്ലാ ദിവസവും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. പക്ഷേ, ഇന്ന് കൊല്ലത്താണെങ്കിൽ നാളെ ആലപ്പുഴയിലായിരിക്കും. ഇങ്ങനെ ഏറെദൂരം കടന്ന് മോഷണം നടത്തുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പക്കി എന്ന വിളിപ്പേരിട്ടത്.
